വാഷിംഗ്ടൺ: സമൂഹമാദ്ധ്യമമായ ട്വിറ്റർ വാങ്ങാനുള്ള ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ മസ്‌കിന്റെ തീരുമാനത്തെ ലോകം ആശ്ചര്യത്തോടെയാണ് സ്വീകരിച്ചത്. 44 ബില്യൺ ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. എന്നാൽ ട്വിറ്റർ വാങ്ങാനുള്ള പണം സംഘടിപ്പിക്കാനായി നെട്ടോട്ടമോടുകയാണ് മസ്‌ക് എന്നാണ് റിപ്പോർട്ടുകൾ.
പണം കണ്ടെത്താൻ തന്റെ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയായ ടെസ്ലയുടെ ഓഹരികൾ അദ്ദേഹം വിറ്റിരിക്കുകയാണ്. ഏകദേശം 4 ബില്യൺ ഡോളറിന്റെ ഓഹരികളാണ് അദ്ദേഹം വിറ്റത്. മസ്‌ക് തന്നെ ടെസ്ലയെ കയ്യൊഴിയാൻ തുടങ്ങിയതോടെ കമ്പനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇതോടെ ഇനി ഓഹരികൾ വിൽക്കില്ലെന്ന് പ്രഖ്യാപിച്ച് മസ്‌ക് രംഗത്തെത്തി.
ടെസ്ല ഓഹരി വിറ്റ് പണം കണ്ടെത്താനുള്ള വഴി അടഞ്ഞതോടെ കടം എടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. 13 ബില്യൺ ഡോളർ വായ്പ എടുക്കാനാണ് മസ്‌കിന്റെ ശ്രമം. എന്നാൽ ട്വിറ്ററിന്റെ ഭാവി എന്ത് എന്നതിലെ ആശങ്ക കൊണ്ടുതന്നെ പല ബാങ്കുകളും മസ്‌കിനു വായ്പ നൽകാൻ താൽപര്യം കാണിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ട്വീറ്റുകൾക്ക് നിരക്ക് ഈടാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിലാണെന്ന അഭ്യൂഹം ശക്തമാണ്. ട്വിറ്റർ ബോർഡ് ഡയറക്ടർമാരുടെ ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണങ്ങൾ വരും. ഇതിലൂടെ 3 മില്യൺ ഡോളർ വരെ ലാഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഫേസ്ബുക്ക് അടക്കമുള്ള മെറ്റ പ്ലാറ്റ്ഫോമിലെ സമൂഹമാദ്ധ്യമങ്ങൾ സാമ്പത്തികാധിഷ്ഠിതമായി പ്രവർത്തിക്കുന്നതിന് സമാനമായി ട്വിറ്ററിലും മാറ്റങ്ങൾ വരുത്തുമെന്നാണ് വിവരം.
Comments