ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വകുപ്പിന്റെ അടിസ്ഥാന സൗകര്യങ്ങളും അംഗബലവും കൂട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എളുപ്പത്തിലും വേഗത്തിലും എല്ലാവർക്കും നീതി ലഭിക്കണമെന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ എളുപ്പത്തിലും വേഗത്തിലും എല്ലാവർക്കും നീതി എന്നത് സാദ്ധ്യമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2047ൽ രാജ്യം സ്വാതന്ത്ര്യം നേടി 100 വർഷം തികയുമ്പോൾ ഏതുതരം നീതിന്യായ വ്യവസ്ഥയാണ് രാജ്യത്ത് കാണാൻ നാം ആഗ്രഹിക്കുന്നത്. എങ്ങനെയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥിതിയെ മികച്ചതാക്കാൻ സാധിക്കുക’ എന്ന് ചോദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. 2024ൽ എളുപ്പത്തിലും വേഗത്തിലും എല്ലാവർക്കും നീതി എന്ന നീതിന്യായ വ്യവസ്ഥിതിയായിരിക്കണം രാജ്യത്തുണ്ടാകേണ്ടതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള നൂറ് വർഷത്തെ ഈ യാത്രയിൽ ഇന്ത്യയുടെ നേട്ടങ്ങൾ ആഗോളതലത്തിൽ ഉയർത്തണം. ഭരണഘടനയുടെ കാവൽക്കാരാണ് നീതിന്യായ വ്യവസ്ഥ. നിയമനിർമ്മാണം പൗരന്മാരുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നീതിന്യായ വ്യവസ്ഥയിലെ സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകളും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഡിജിറ്റൽ ഇന്ത്യ മിഷന്റെ അനിവാര്യ ഘടകമാണെന്നും ഇത് മുന്നോട്ട് കൊണ്ടു പോകണമെന്നും പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ്മാരോടും മുഖ്യമന്ത്രിമാരോടും ആവശ്യപ്പെട്ടു.
വിധികളും വ്യവഹാരവും ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിലാകണം. കോടതികളിൽ പ്രാദേശികഭാഷ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. പോലീസുകാരുടെ അന്യായമായ അറസ്റ്റും പീഡനവും അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആറ് വർഷങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരുടേയും സംയുക്ത സമ്മേളനം നടക്കുന്നത്.
Comments