തിരുവനന്തപുരം : ഹിന്ദു എന്ന് വാക്ക് ഉച്ചരിക്കുന്നത് എന്തോ അപരാധം പോലുള്ള രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പി.സി ജോർജ് ഒരു പ്രസംഗം നടത്തിയതിനെ എല്ലാവരും ചേർന്ന് വലിയ വിവാദമാക്കി. എന്നാൽ പി.സി ഒരു അഭിപ്രായം മാത്രമാണ് പറഞ്ഞത്. തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദു മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി മുരളീധരൻ.
കഴിഞ്ഞ ദിവസം പിസി ജോർജ് നടത്തിയ പ്രസംഗം വിവാദമായിരിക്കുകയാണ്. ഇന്ന് അദ്ദേഹത്തെ അതിരാവിലെ പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് കൊണ്ടുവന്നു. ജാമ്യം കിട്ടാൻ പറ്റാത്ത തരത്തിലുള്ള രണ്ട് വകുപ്പുകൾ ചുമത്തിക്കൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത് എന്ന് മുരളീധരൻ പറഞ്ഞു.
കേരളത്തിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് വാദിക്കുന്നവരല്ലേ കേരളം ഭരിക്കുന്നത്. രാജ്യദ്രോഹ മുദ്രവാക്യത്തിന് പോലും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നവർ ഇതിനെ എന്തിന് എതിർക്കുന്നു. എ.എ റഹിമിന് അറസ്റ്റ് വാറണ്ട് ഉണ്ടായിട്ട് എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല, പോലീസിന് ഭയമാണോ എന്നും അദ്ദേഹം ചോദിച്ചു?
ഇത് ഇരട്ട നീതിയാണ്. പി സി ജോർജ് സംസാരിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ക്രൈസ്തവ ജനസംഖ്യ കുറയുന്നു എന്നത് വാസ്തവമായ കാര്യമാണ്. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശവും വസ്തുതകളുടെ അടിസ്ഥാനത്തിൽ തന്നെയുള്ളതാണ്. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ ആരെങ്കിലും കേസെടുത്തോ എന്നും കേന്ദ്ര മന്ത്രി ചോദിച്ചു.
പ്രൊഫഷണൽ കോളജുകളിൽ മതപരിവർത്തനം നടത്തുന്നുവെന്ന് സിപിഎം രേഖയുണ്ട്. അതാണ് ലൗജിഹാദ് എന്ന് മറ്റുളളവർ പറയുന്നത്. ഇടതും വലതും മുന്നണികൾ എന്ന് പറയുന്നവർ അവരുടെ നിലപാടുകൾ പലപ്പോഴും ഇതുപോലുള്ള കാര്യങ്ങൾ വരുമ്പോൾ അവർക്ക് തൊട്ടുകൂടാത്തതും തീണ്ടിക്കൂടാത്തതുമാണ്.
2013 ൽ ശിവഗിരിയിൽ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നപ്പോൾ കേരളത്തിലെ ഭരണ പ്രതിപക്ഷ പാർട്ടികളിൽ പെടുന്ന ആളുകൾ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ പോലും മടി കാണിച്ചിരുന്നു. ആ സാഹര്യം ഓർമ്മയുണ്ട്. ഇന്നും അക്കാര്യത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments