ന്യൂഡൽഹി : ഇൻഡസ്‌ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ കബളിപ്പിച്ച് ഒളിവിൽപ്പോയ വജ്രവ്യാപാരി മെഹുൽ ചോക്‌സിക്കും അദ്ദേഹത്തിന്റെ കമ്പനിയായ ഗീതാഞ്ജലി ജെംസിനും എതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ . ഐപിസി സെക്ഷൻ 420 (വഞ്ചന), 468 , 471 എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുതിർന്ന സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു . ഏകദേശം 25 കോടിയോളം രൂപയാണ് വജ്രവ്യാപാരി വായ്പയെടുത്തത് . കമ്പനിയുടെ ഈടിന്മേലും , സ്വർണം, വജ്രം, എന്നിവയുടെ ഉറപ്പിന്മേലുമാണ് പണം നൽകിയത്.
എന്നാൽ, മെഹുൽ ചോക്സി പിന്നീട് വായ്പാ തവണകളുടെ തിരിച്ചടവിൽ വീഴ്ച വരുത്താൻ തുടങ്ങി. പണയം വെച്ച ആഭരണങ്ങളുടെ മൂല്യനിർണയം നടത്തിയതിലും അപാകതയുണ്ടെന്ന് സിബിഐ ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് മുംബൈയിലും കൊൽക്കത്തയിലും ഉൾപ്പെടെ എട്ടിടങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപ തട്ടിയ കേസിൽ മെഹുൽ ചോക്‌സിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ കേസ്. 2018 മുതൽ ആന്റിഗ്വയിലും ബാർബുഡയിലുമാണ് മെഹുൽ ചോക്‌സി. ഇന്റർപോൾ യെല്ലോ നോട്ടീസ് നൽകിയതിനെ തുടർന്ന് ഇവിടെ നിന്നും പലായനം ചെയ്യുന്നതിനിടെ അയൽ രാജ്യമായ ഡൊമിനിക്കയിൽ നിന്ന് ചോക്‌സിയെ പിടികൂടിയിരുന്നു. ഇയാളെ തിരികെയെത്തിക്കാനുളള ശ്രമങ്ങൾ കേന്ദ്രസർക്കാർ ഊർജ്ജിതമായി നടത്തുന്നുണ്ട്.
Comments