ദുബായ് : യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. പോയവർഷത്തെ അപേക്ഷിച്ച് കൂടുതൽ ഇളവുകൾ ലഭ്യമായ ഈദ് ആഘോഷത്തെ വരവേൽക്കുകയാണ് വിശ്വാസി സമൂഹം. ഈദ്ഗാഹുകളിലും പള്ളികളിലും വലിയ തോതിൽ വിശ്വാസികൾ ഒഴുകിയെത്തി. വിവിധ ആഘോഷ പരിപാടികളും ഈദിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ നടക്കുന്നുണ്ട്.
സാമൂഹിക അകലം പാലിച്ചാണ് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പള്ളികളിലും ഈദ്ഗാഹുകളിലും നമസ്‌കാരം നടന്നത്. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നേരത്തേ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. മുൻവർഷത്തേക്കാൾ കൂടുതൽ ഈദ്ഗാഹുകളും ഇക്കുറി സജ്ജമായിരുന്നു.
യു.എ.ഇയിലും മറ്റും മലയാളി ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജനങ്ങൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു. യു.എ.ഇയിൽ നമസ്‌കാരവും ഖുത്ബയും ചേർത്ത് 20 മിനിറ്റാണ് സമയം അനുവദിച്ചത്. മാനവിക സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കണമെന്ന് ഈദ് നമസ്‌കാരത്തോടനുബന്ധിച്ച പ്രഭാഷണത്തിൽ പണ്ഡിതർ ഉദ്‌ബോധിപ്പിച്ചു.
മനുഷ്യർക്കിടയിലെ വൈവിധ്യങ്ങൾ പരസ്പരം തിരിച്ചറിയാൻ മാത്രമുള്ളതാണെന്നും വിവേചനങ്ങൾ പാടില്ലെന്നും, ദൈവഭയം മാത്രമാണ് മഹത്വത്തിന്റെ അടിസ്ഥാനമെന്നും പ്രഭാഷകർ പറഞ്ഞു. ഞായറാഴ്ച റമദാൻ 30 പൂർത്തിയാക്കിയാണ് ഇത്തവണ സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ പെരുന്നാൾ വന്നെത്തിയത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും രാജകുടുംബാംഗങ്ങളും അൽ വജ്ബ ഈദ്ഗാഹിലാണ് പെരുന്നാൾ നമസ്‌കാരം നിർവഹിച്ചത്. മലയാളി കൂട്ടായ്മകളും മറ്റും വിവിധ സാംസ്‌കാരിക പരിപാടികളും പെരുന്നാളിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
Comments