മഞ്ചേരി: പശ്ചിമബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സന്തോഷ് ട്രോഫി കിരീടം നേടി കേരളം. 5-4 നാണ് ബംഗാളിനെ കേരളം തകർത്തത്.
90 മിനിറ്റും ഗോൾരഹിതമായിരുന്നതിനെ തുടർന്ന് 30 മിനിറ്റ് എക്‌സ്ട്രാ ടൈം അനുവദിച്ചിരുന്നു. ഇതിന്റെ ആദ്യ പകുതിയിൽ ബംഗാൾ ആദ്യ ഗോൾ നേടി മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ 116 ാം മിനിറ്റിൽ കേരളം തിരിച്ചടിച്ചു. എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റിലായിരുന്നു ബംഗാളിന്റെ ഗോൾ. ദിലീപ് ഓർവാനാണ് ഹെഡ്ഡറിലൂടെ ഗോൾ നേടിയത്.
116 ാം മിനിറ്റിൽ മുഹമ്മദ് സഫ്‌നാദ് അവിസ്മരണീയമായ ഹെഡ്ഡറിലൂടെ കേരളത്തെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. എക്‌സ്ട്രാ ടൈം പൂർത്തിയായതിന് ശേഷം നാല് മിനിറ്റ് ഇഞ്ച്വറി ടൈം അനുവദിച്ചെങ്കിലും ഇരു ടീമുകളും ഗോൾ നേടിയില്ല.
തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ആദ്യ ഊഴം ബംഗാളിന്റേതായിരുന്നു. ആദ്യ അവസരം ദിലീപ് ഓർവാൻ പോസ്റ്റിലെത്തിച്ചെങ്കിലും രണ്ടാം തവണ ബംഗാളിന് പിഴച്ചു. സജൻ പാൽ എടുത്ത കിക്ക് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പറന്നു. ഈ ഷോട്ടാണ് കേരളത്തിന് കിരീടം ഉറപ്പിച്ചത്.
സഞ്ജുവാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ കേരളത്തിന് വേണ്ടി ആദ്യ കിക്ക് എടുത്തത്. രണ്ടാം കിക്കിൽ ബിബിൻ അജയനും ലക്ഷ്യം കണ്ടു ഇതോടെ കേരളം 2-1 ന് മുന്നിലെത്തി. ബംഗാളിന് വേണ്ടി മൂന്നാം കിക്ക് എടുത്ത ബബ്ലു ഓറനും പിഴച്ചില്ല. തൊട്ടുപിന്നാലെ കേരളത്തിന് വേണ്ടി ക്യാപ്റ്റൻ ജിജോയും ലക്ഷ്യം കണ്ടു. പിന്നാലെ ബംഗാളിന് വേണ്ടി തൻമയ് ഘോഷും വല കുലുക്കി.
നലാം കിക്കെടുക്കാൻ ബംഗാളിന്റെ ഗോൾകീപ്പർ ആയിരുന്ന പ്രിയന്ത് സിംഗ് തന്നെയാണ് എത്തിയത്. ഇതും ലക്ഷ്യം കണ്ടു. നാലാമത്തെ ഊഴത്തിൽ കേരളത്തിന് വേണ്ടി കിക്കെടുത്തത് സെമിയിലെ സൂപ്പർതാരം ജസിൻ ആണ്. ഇതും ലക്ഷ്യം കണ്ടു. തൊട്ടുപിന്നാലെ അബ്ദുറഹ്മാനിലൂടെ കേരളം കിരീടം ഉറപ്പിച്ചു.
പെനാൽറ്റി ഷൂട്ടൗട്ടിനിടെ ഇരു ടീമുകളും ഗോൾകീപ്പർമാരെ മാറ്റിയതും അപൂർവ്വനീക്കമായിരുന്നു. മിഥുന് പകരം അജ്മലിനെയാണ് കേരളം ഇറക്കിയത്. ഇത് ഏഴാം തവണയാണ് കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിടുന്നത്. 33 ാം കിരീടം ലക്ഷ്യമിട്ടാണ് ബംഗാൾ കലാശക്കളിക്ക് ഇറങ്ങിയത്. 2018-19 ലാണ് അവസാനം കേരളം സന്തോഷ് ട്രോഫി നേടിയത്.















