ബെർലിൻ: ബെർലിനിലെത്തിയ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതാംബയുടെ എല്ലാ മക്കളെയും ഇവിടെ അഭിസംബോധന ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിങ്ങളെ കാണാൻ അവസരം ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്നും കണ്ടുമുട്ടിയതിൽ വലിയ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജർമ്മനിയിലെ വിവിധ നഗരങ്ങളിൽ നിന്ന് ബെർലിനിലേക്ക് എത്തിച്ചേർന്നവരെ അദ്ദേഹം അഭിനന്ദിച്ചു.
ഇന്ന് തന്നെക്കുറിച്ചോ മോദി സർക്കാരിനെക്കുറിച്ചോ സംസാരിക്കാനല്ല താനിവിടെ എത്തിയത്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഴിവുകളെക്കുറിച്ച് നിങ്ങളോട് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ താമസിക്കുന്നവർ മാത്രമല്ല ലോകത്തിന്റെ എല്ലാ കോണിലും ജീവിക്കുന്ന ഓരോ ഇന്ത്യക്കാരനും അതിൽ ഉൾപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവിധങ്ങളായ പരിഷ്‌കാരങ്ങളിലൂടെ രാജ്യത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അത്തരം നവീകരണങ്ങൾക്ക് രാഷ്‌ട്രീയമായ ഇച്ഛാശക്തിയാണ് അത്യാവശ്യം. ജീവിതരീതി, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ രാജ്യത്തിന്റെ നിലവാരം ഉയർന്നു. ചെറിയ സർക്കാർ പരമാവധി ഭരണം! അതാണ് നയമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ അഭാവം ഒരിടത്തും സംഭവിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
2014ന് മുമ്പ് ഇന്ത്യയിൽ എല്ലായിടത്തും സദാസമയം നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഒരു റോഡ് ഉണ്ടാക്കിയാൽ പിന്നീടത് വൈദ്യുതിക്കും പിന്നെ വെള്ളത്തിനും വേണ്ടി കുഴിച്ചിടും. ഈ രീതി അവസാനിപ്പിക്കാൻ എല്ലാത്തിനെയും ഒരു പ്ലാറ്റ്ഫോമിന് കീഴിലേക്ക് കൊണ്ടുവന്നു. ഇതിനായി പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റർ പ്ലാൻ ഉണ്ടാക്കി. ആരെയും വിമർശിക്കുന്നില്ലെന്നും യാഥാർത്ഥ്യത്തെ ഓർമ്മപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ വർഷം നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് താൻ. 3 പതിറ്റാണ്ടുകളായി തുടർന്നുവന്ന അസ്ഥിരമായ രാഷ്‌ട്രീയ അന്തരീക്ഷത്തിന് ‘ഒരു ബട്ടൺ’ അമർത്തിക്കൊണ്ടായിരുന്നു ഇന്ത്യൻ ജനത അന്ത്യം കുറിച്ചത്. 30 വർഷത്തിന് ശേഷം 2014-ൽ പൂർണ ഭൂരിപക്ഷമുള്ള സർക്കാർ തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ അതേ സർക്കാരിനെ ഇന്ത്യൻ ജനത കൂടുതൽ ശക്തമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ഇന്റർനെറ്റിന് വളരെ കുറഞ്ഞ നിരക്കാണുള്ളത്. മറ്റ് പല രാജ്യങ്ങൾക്കും അത് അവിശ്വസനീയമായ കാര്യമാണ്. റിയൽ-ടൈം ഗ്ലോബൽ ഡിജിറ്റൽ പേയ്‌മെന്റുകളിൽ കഴിഞ്ഞ വർഷം ഇന്ത്യ 40 ശതമാനം ഓഹരി നേടി. ഡൽഹിയിൽ നിന്ന് ഒരു രൂപ അയച്ചിട്ട് 15 പൈസയേ എത്തിയുള്ളൂവെന്ന് ഇനി ഒരു പ്രധാനമന്ത്രിക്കും പറയേണ്ടി വരില്ലെന്നും ബെർലിനിലെ ഇന്ത്യൻ സമൂഹത്തോട് നരേന്ദ്രമോദി പറഞ്ഞു.
Comments