ന്യൂഡൽഹി: ടോൾ പിരിവിൽ നൂതന പരിഷ്‌കാരങ്ങൾ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിലെ ഫാസ്ടാഗ് സംവിധാനം പൂർണ്ണമായും ഒഴിവാക്കി ഉപഗ്രഹ നാവിഗേഷൻ സംവിധാനം വഴി ടോൾ പിരിവ് സാദ്ധ്യമാക്കാനാണ് തീരുമാനം. ടോൾ ഏർപ്പെടുത്തിയ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനത്തിന് കിലോമീറ്റർ അനുസരിച്ച് ആനുപാതികമായ നിരക്ക് വാഹനങ്ങൾ നൽകണം.
പുതിയ സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ 1.37 ലക്ഷത്തലേറെ വാഹനങ്ങൾ പരീക്ഷണം തുടങ്ങിയതായാണ് വിവരം. പരീക്ഷണത്തിന്റെ അന്തിമ റിപ്പോർട്ട് രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ കേന്ദ്രസർക്കാരിന് സമർപ്പിക്കും. നിലവിൽ രണ്ട് ടോളുകൾക്കിടയിൽ പിന്നിടുന്ന ദൂരത്തിന് മുഴുവനും നിശ്ചിത ടോൾ നൽകുന്ന രീതിയാണ് പിന്തുടരുന്നത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ദൂരം കണക്കാക്കി ടോൾ നൽകിയാൽ മതിയാകും.
ടോൾ പിരിവ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള സംവിധാനത്തിലൂടെയാണ് ടോൾ പിരിവ് നടപ്പിലാക്കുന്നത്. പുതിയ പരീക്ഷണത്തിൽ റഷ്യയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള വിദഗ്‌ദ്ധരുടെ സഹായത്തോടെ ഇതിന്റെ പഠനങ്ങൾ നടക്കുകയാണ്. പഠന റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നാണ് വിവരം.
Comments