പാറ്റ്‌ന: പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റ് മദ്യപിക്കാൻ പോയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം ഒരു മണിക്കൂറിലേറെ സ്തംഭിച്ചു. ബിഹാറിലെ സമസ്തിപൂർ റെയിൽവേ ഡിവിഷനിലെ ഹസൻപൂർ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. സമസ്തിപൂരിൽ നിന്ന് സഹർസയിലേക്ക് പോകേണ്ട പാസഞ്ചർ ട്രെയിനാണ് ലോക്കോ പൈലറ്റിന്റെ അനാസ്ഥ മൂലം വൈകിയത്.
രാജധാനി എക്‌സ്പ്രസിനെ കടത്തിവിടാനായി പാസഞ്ചർ ട്രെയിൻ ഹസൻപൂർ സ്റ്റേഷനിൽ കുറച്ചുനേരം നിർത്തിയപ്പോഴായിരുന്നു സംഭവം. ഇതിനിടെ ട്രെയിനിലെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (എഎൽപി) കരൺവീർ യാദവ് ട്രെയിനിന്റെ എഞ്ചിനിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷനായി. സിഗ്‌നൽ നൽകിയിട്ടും ട്രെയിൻ നീങ്ങാത്തതിനെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ എത്തി കാര്യം തിരക്കി.
ഇതിനിടെ സമയം കഴിഞ്ഞിട്ടും ട്രെയിൻ നീങ്ങാത്തതിനെ തുടർന്ന് യാത്രക്കാർ പ്രകോപിതരാകുകയും ബഹളം സൃഷ്ടിക്കുകയും ചെയ്തു. എന്നിട്ടും അപ്രത്യക്ഷനായ ലോക്കോ പൈലറ്റ് തിരിച്ചെത്തിയില്ല. സാഹചര്യം വഷളാകാൻ തുടങ്ങിയപ്പോൾ റെയിൽവേ പോലീസിനെ വിവരമറിയിച്ചു. ഇവർ നടത്തിയ തിരച്ചിലിന് ഒടുവിൽ സമീപത്തെ മാർക്കറ്റിൽ നിന്നും ലോക്കോ പൈലറ്റ് കരൺവീർ യാദവിനെ കണ്ടെത്തി.
ഉടൻ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. നിവർന്നു നിൽക്കാൻ പോലും കെൽപ്പില്ലാത്ത അവസ്ഥയിലായിരുന്നു ലോക്കോ പൈലറ്റെന്ന് പോലീസ് പറയുന്നു. ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) അലോക് അഗർവാൾ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.















