മുംബൈ : മസ്ജിദിന് മുന്നിൽ ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിച്ച് എംഎൻഎസ് നേതാവ് രാജ് താക്കറെ. മുംബൈയിലെ വിവിധ ഇടങ്ങളിൽ ഇന്ന് രാവിലെ മസ്ജിദുകളുടെ മുന്നിൽ നിന്ന് ഹനുമാൻ ചാലിസ മുഴങ്ങിക്കേട്ടു. രാവിലെ അഞ്ച് മണിക്ക് അസാൻ പ്രാർത്ഥന സമയത്താണ് എംഎൻഎസ് പ്രവർത്തകർ ഹനുമാൻ ചാലിസ വായിച്ചത്.
മസ്ജിദുകളിലെ ഉച്ചഭാഷിണികൾ ഊരി മാറ്റിയില്ലെങ്കിൽ, പള്ളിയ്‌ക്ക് മുന്നിൽ നിന്ന് ഹനുമാൻ ചാലിസ വായിക്കുമെന്ന് രാജ് താക്കറെ താക്കീത് നൽകിയിരുന്നു. മേയ് 3 വരെയാണ് ഭരണകൂടത്തിന് സമയം കൊടുത്തിരുന്നത്. എന്നാൽ അധികൃതരോ മതനേതാക്കളോ ഇത് നീക്കാൻ നടപടി എടുക്കാതെ വന്നതോടെയാണ് വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് അദ്ദേഹം ഹനുമാൻ ചാലിസ വായിപ്പിച്ചത്.
മുംബൈ, നവിമുംബൈ എന്നിവിടങ്ങളിൽ പുലർച്ചെയുളള അസാൻ പ്രാർത്ഥന സമയത്ത് ഹനുമാൻ ചാലിസയും മുഴങ്ങിക്കേട്ടു. തുടർന്ന് മൂന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മസ്ജിദിന് മുന്നിൽ നിന്ന് ചാലിസ വായിച്ച അഞ്ച് വനിതാ നേതാക്കളെയും നാസിക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സംഘർഷസാദ്ധ്യത കണക്കിലെടുത്ത് മുംബൈ, പൂനെ, താനെ, നവി മുംബൈ, നാസിക്ക് എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. രാജ് താക്കറെയുടെ വീടിന് മുന്നിലും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
Comments