കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവർത്തിച്ച് ഡബ്ല്യൂസിസി. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിലാണ് ഡബ്ല്യൂസിസി ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ അറിയണമെന്ന് ഡബ്ല്യൂസിസി യോഗത്തിൽ ആവശ്യപ്പെട്ടു. റിപ്പോർട്ട് പുറത്തുവിടില്ലെന്ന മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ഡബ്ല്യൂസിസി ഇക്കാര്യം അറിയിച്ചത്.
സർക്കാരുമായി നടത്തിയ ചർച്ചയിൽ ഒരു തീരുമാനവും ഉണ്ടായില്ലെന്നും നിരാശപ്പെടുത്തിയെന്നും പത്മപ്രിയയും ബീനാ പോളും പ്രതികരിച്ചു. കമ്മീഷന്റെ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ അറിയാതെ ചർച്ച ഫലപ്രദമാകില്ലെന്നും ഇരുവരും പറഞ്ഞു. എന്നാൽ സംസ്ഥാന സർക്കാരുമായുള്ള ചർച്ച ആരോഗ്യകരമാണെന്ന് അമ്മ സംഘടന അറിയിച്ചു. റിപ്പോർട്ട് പുറത്തുവിടുന്നതിൽ അമ്മയ്‌ക്ക് എതിർപ്പില്ലെന്നും താരസംഘടനയുടെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത സിദ്ദിഖ് അറിയിച്ചു.
ജസ്റ്റിസ് ഹേമയെ ഉൾപ്പെടുത്തി ചർച്ച നടത്തണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. എന്നാൽ അതിന്റെ ആവശ്യമില്ലെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. തുല്യവേതന നിർദ്ദേശത്തിൽ വ്യക്തത കുറവാണെന്ന് സംഘടനകൾ അറിയിച്ചു.
ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സാംസ്‌കാരിക വകുപ്പിന്റെ കരട് നിർദ്ദേശം പുറത്ത് വന്നിരുന്നു. സിനിമ മേഖലയുടെ പ്രവർത്തനത്തിനായി സമഗ്ര നിയമത്തിനാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റിൽ മദ്യം പൂർണമായി തടയുന്നതും സാമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള ഓഡിഷന് നിയന്ത്രണം ഏർപ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങൾ നിർദ്ദേശത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
Comments