ശ്രീനഗർ: അതിർത്തി കടന്ന് തീവ്രവാദ പ്രവവർത്തനങ്ങൾ നടത്തിയ സംഭവത്തിൽ പാകിസാതാൻ സർവ്വകലാശാല വിദ്യാർത്ഥി ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസെടുത്ത് പോലീസ്. ജമ്മുകശ്മീർ പോലീസിന്റെ പ്രത്യേക അന്വേഷണ ഏജൻസിയാണ് കുറ്റപത്രം സമർപ്പിച്ചത്. ദോഡയിലെ കഷ്ടിഗഢ് നിവാസിയായ വിദ്യാർത്ഥി ആസിഫ് ഷബീർ നായിക്, പിതാവ് ഷബീർ ഹുസൈൻ നായിക്, സഫ്ദർ ഹുസൈൻ എന്നിവർക്കെതിരെയാണ് തീവ്രവാദ വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിച്ചത്.
ഇസ്ലാമാബാദിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ഒരു മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയെന്ന വ്യാജേന ആസിഫ് ഷബീർ നായിക്ക് ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ മീഡിയ സെല്ലിലാണ് ജോലി ചെയ്ത് വന്നിരുന്നത്. വിദ്യാർത്ഥിയെന്ന വ്യാജേന ഭീകര പ്രവർത്തനങ്ങൾക്കായി പാകിസ്താൻ സന്ദർശിക്കാനൊരുങ്ങിയ ആസിഫിനെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ശ്രീനഗർ വിമാനത്താവളത്തിൽ വെച്ച് പിടികൂടുകയായിരുന്നു.
തീവ്രവാദ ഗ്രൂപ്പുകളിലെ റിക്രൂട്ട്മെന്റിനായി പാകിസ്താൻ ഉന്നത പഠനം ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.ഉപരിപഠനത്തിനായി പാകിസ്താനിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ പാകിസ്താൻ ഏജൻസികൾ എങ്ങനെ മോശമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ഈ കേസ് കാണിക്കുന്നുവെന്ന് പോലീസ് പറയുന്നു .ഇങ്ങനെ പോയ 17 യുവാക്കൾ കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നതിനിടെയോ തീവ്രവാദ സംഘടനകളുമായുള്ള സുരക്ഷാ സേനയുടെ ഏറ്റുമുട്ടലിനിടെയോ നിയന്ത്രണ രേഖയിൽ കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കുന്നു.
അതേസമയം ആസിഫിന്റെ പിതാവും മുഖ്യ സൂത്രധാരനുമായ ഷബീർ ഹുസൈൻ നായിക്കും സഫ്ദർ ഹുസൈനും പാകിസ്താനിൽ ഒളിവിലാണന്നാണ് വിവരം. ഭീകര സംഘടനയുടെ മാദ്ധ്യമ വിഭാഗം തലവനാണ് ഷബീർ എന്നാണ് സൂചന. എന്നാൽ തന്റെ പിതാവ് ബന്ധുവിനെ കാണാനാണ് പാകിസ്താനിലേക്ക് പോയതെന്നാണ് ആസിഫിന്റെ വാദം.
വിദ്യാർത്ഥിയെന്ന ഇളവിൽ ആസിഫ് നിരന്തരം ഇന്ത്യയിലേക്കും പാകിസ്താനിലേക്കും യാത്ര ചെയ്തിരുന്നു. കൂടാതെ ഇയാൾ ഭീകര പ്രവർത്തനങ്ങളിലും അട്ടിമറിയിലും ഉൾപ്പടെ പരിശീലനം നേടിയിരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീവ്രവാദ പരിശീലനത്തോടൊപ്പം പഠനവും പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഇവിടെ പത്ര പ്രവർത്തകനായി ജോലി ചെയ്യാനായിരുന്നു ആസിഫിന്റെ പദ്ധതി. ക്രമേണ തീവ്രവാദ പ്രചരണങ്ങൾ നടത്തുകയും വിഘടനവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ അതിർത്തിക്കപ്പുറത്ത് നിന്ന് സ്വീകരിക്കുക എന്നതായിരുന്നു ആസിഫിന് ലഭിച്ചിരുന്ന ചുമതല.
ഒരു പ്രത്യേക സമുദായത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് ആ സമുദായത്തിലെ അംഗങ്ങൾക്കിടയിൽ ഭീകരത സൃഷ്ടിച്ച്, ചെനാബ് താഴ്വരയിലും ജമ്മു മേഖലയിലും തീവ്രവാദം സജീവമാക്കാൻ ഐഎസ്ഐ പദ്ധതിയിട്ടിരുന്നതായും ഇയാളുടെ അറസ്റ്റുകൾ സൂചിപ്പിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments