കോഴിക്കോട്: മൂന്നര കോടി രൂപ ചിലവിൽ നവീകരിക്കുന്ന കല്ലാച്ചി- വളയം റോഡ് പണി മൂന്ന് വർഷം കഴിഞ്ഞിട്ടും പൂർത്തികരിക്കാത്ത നടപടിയിൽ പരസ്യ പ്രതിഷേധവുമായി സിപിഎം. സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ വടകര പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രവൃത്തി ആരംഭിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും റോഡ് പണി എങ്ങും എത്താതായതോടെയും, ജനരോഷം ഉയർന്നതോടെയുമാണ് സ്വന്തം വകുപ്പിനെതിരെ സിപിഎം നേതൃത്വം പരസ്യമായ സമരത്തിനിറങ്ങിയത്.
സമരം സൂചന മാത്രമാണെന്നും വരും ദിവസങ്ങളിൽ വളയത്ത് നിന്ന് ആയിരങ്ങളെ പങ്കെടുപ്പിച്ച് ഓഫീസ് പ്രവർത്തനം സ്തംഭിപ്പിക്കാൻ ഇടവരുത്തരുതെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.മാർച്ചിനിടെ ഓഫീസിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചു. ഓഫീസ് ഗെയ്റ്റ് ബലമായി തള്ളി തുറക്കാൻ ശ്രമം നടത്തിയെങ്കിലും പോലീസ് തടയുകയായിരുന്നു. റോഡ് പ്രവൃത്തി ഉടൻപൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കൾ നിവേദനം നൽകിയെന്നാണ് വിവരം.
മൂന്ന് വർഷം മുമ്പാണ് കാസർകോട് സ്വദേശിയായ കരാറുകാരൻ റോഡ് പണി ഏറ്റെടുക്കുന്നത്. റോഡിലെ ടാറിംഗ് ഇളകി മാറിയതാടെ ഗതാഗതം ദുഷ്ക്കരവുമായി. രണ്ടര വർഷത്തിലേറെയായി കുണ്ടും കുഴിയും താണ്ടിയാണ് മലയോര ജനതയുടെ ദുരിത യാത്ര.
റോഡ് പണിയിൽ കാലതാമസം വന്നതോടെ സമൂഹ മാദ്ധ്യമങ്ങളിൽ പൊതുമരാമത്ത് വകുപ്പിനെതിരെയും പാർട്ടിക്കെതിരെയും വ്യാപകമായ പ്രതിഷേധം ഉയർന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് പാർട്ടിയുടെ പരസ്യ പ്രതിഷേധം.
Comments