തിരുവനന്തപുരം : നെടുമങ്ങാട് ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണപ്പൊതിയിൽ പാമ്പിന്റെ അവശിഷ്ടം. ചന്ദമുക്കിൽ പ്രവർത്തിക്കുന്ന ഷാലിമാർ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണ പൊതിയിൽ ആണ് പാമ്പ് പൊഴിച്ച പടം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചു.
പൂവത്തൂർ സ്വദേശിനി പ്രിയയ്‌ക്ക് ലഭിച്ച ഭക്ഷണ പൊതിയിലെ പേപ്പറിൽ ആയിരുന്നു പാമ്പിന്റ പടം കണ്ടെത്തിയത്. രണ്ട് പൊറോട്ടയായിരുന്നു യുവതി ഹോട്ടലിൽ നിന്നും പാഴ്‌സലായി വാങ്ങിയത്. തുടർന്ന് വീട്ടിൽ എത്തി മകൾക്ക് നൽകി. ഒരു പൊറോട്ട കഴിച്ച ശേഷം ബാക്കി കഴിക്കാൻ പെൺകുട്ടി പ്രിയയെയും വിളിച്ചു. തുടർന്ന് കഴിക്കാനായി പ്രിയ പൊറോട്ടയെടുത്തപ്പോഴാണ് പേപ്പറിലും പൊറോട്ടയിലും ഒട്ടിപ്പിടിച്ച നിലയിൽ പാമ്പിന്റെ അവശിഷ്ടം കണ്ടത്. ഉടനെ നെടുമങ്ങാട് പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസാണ് വിവരം ഭക്ഷ്യസുരക്ഷാ വിഭാഗത്തെ അറിയിച്ചത്. അധികൃതർ ഭക്ഷണ പൊതിയും പാമ്പിന്റെ അവശിഷ്ടവും പരിശോധിച്ചു. തുടർന്നാണ് അധികൃതർ ഹോട്ടലിൽ എത്തി പരിശോധന നടത്തിയത്.
Comments