മുംബൈ: ഡേവിഡ് വാർണറും റോവ്മാൻ പവലും ഒത്തുചേർന്നപ്പോൾ തന്നെ ഹൈദരാബാദിന്റെ വിധി എഴുതി കഴിഞ്ഞിരുന്നു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് 21 റൺസിന്റെ തോൽവി. ടോസ് നേടിയ സൺറൈസേഴ്‌സ് ഫീൽഡിങ് തിരഞ്ഞെടുത്തു. എന്നാൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു ഡൽഹിയുടെ ബാറ്റിങ്.
ഡേവിഡ് വാർണറും റോവ്മാൻ പവലും കൊടുങ്കാറ്റായപ്പോൾ ഡൽഹിയുടെ സ്‌കോർ 200 കടന്നു. ഡൽഹി നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. ഓപ്പണർ മൺദീപ് സിങ് ഒറ്റ റൺ പോലും നേടാനാവാതെ പവലിയനിലേക്ക് മടങ്ങി. തുടർന്ന് വന്ന മിച്ചൽ മാർഷ്(10) പിടിച്ചു നിൽക്കാനാവാതെ മുടങ്ങി. ക്യാപ്റ്റൻ ഋഷഭ് പന്ത്(26) വേഗത്തിൽ റൺസ് അടിച്ചു കൂട്ടി. പന്ത് 16 പന്തിൽ നിന്ന് 3 സിക്‌സറുകളും ഒരു ബൗണ്ടറിയും നേടിയാണ് ഇത്രയും റൺസ് തികച്ചത്.
പന്തിന്റെ പുറത്താകലിന് ശേഷം എത്തിയ റോവ്മാൻ പവൽ വാർണർക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 122 റൺസിന്റെ അപരാജിത കൂട്ട്‌കെട്ട് പടുത്തുയർത്തിയതാണ് കൂറ്റൻ സ്‌കോർ നേടാൻ ഡൽഹിയ്‌ക്ക് കഴിഞ്ഞത്. വാർണർ-പവൽ സഖ്യം 66 പന്തിൽ നിന്നാണ് ഇത്രയും റൺ അടിച്ച് കൂട്ടിയത്. വാർണർ 58 പന്തിൽ നിന്ന് 92 റൺസ് നേടി പുറത്താകാതെ നിന്നു. മൂന്ന് സിക്‌സറും 12 ബൗണ്ടറിയും അടങ്ങുന്നതാണ് ഇന്നിങ്‌സ്. വെറും 35 പന്തിൽ 67 റൺസാണ് പവലിന്റെ സമ്പാദ്യം. അപരാജിതനായി ക്രീസിൽ ഉറച്ചുനിന്ന പവൽ ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും കരസ്ഥമാക്കി.
ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ കൂറ്റൻ സ്‌കോർ മറികടകാൻ മികച്ച തുടക്കം തന്നെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ആവശ്യമായിരുന്നു. തുടർ ബാറ്റിങിന് ഇറങ്ങിയ ഹൈദരാബാദിന് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ അഭിഷേക് വർമ്മ(7), കെയ്ൻ വില്യംസൺ(4) ക്ഷണത്തിൽ പുറത്തായി.
രാഹുൽ ത്രിപാഠി(22) വലിയ പോരാട്ടം കാഴ്ച വയ്‌ക്കാനാകാതെ പവലിയനിലേക്ക് മടങ്ങി. നിക്കോളാസ് പൂരൻ(62) മാത്രമാണ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്. പൂരൻ 34 പന്തുകളിൽ നിന്ന് 6 സിക്‌സറും രണ്ട് ബൗണ്ടറിയും അടിച്ചു. എയ്ഡൻ മർക്രാം(42) പൊരുതി നോക്കിയെങ്കിലും ജയിക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല. ശശാങ്ക് സിങ്(10), സീൻ ആബട്ട്(8), ശ്രേയസ് ഗോപാൽ(9), കാർത്തിക് ത്യാഗി(7),ഭുവനേശ്വർ കുമാർ(5) അവസരത്തിനൊത്ത് ഉയർന്നില്ല. ഹൈദരാബാദിന്റെ ഇന്നിങ്‌സ് എട്ട് വിക്കറ്റിന് 186 റൺസിന് അവസാനിച്ചു.
Comments