കൊൽക്കത്ത: പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിതാ ഷാ ബി.സി.സി.ഐ. അദ്ധ്യക്ഷനും ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ സന്ദർശിക്കും. കേന്ദ്രമന്ത്രിയുടെ ഇന്നത്തെ അത്താഴം ഗാംഗുലിയുടെ വീട്ടിൽ നിന്നായിരിക്കുമെന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി,മുൻ രാജ്യസഭാംഗവും പത്രപ്രവർത്തകനുമായ സ്വപൻ ദാസ്ഗുപ്ത എന്നിവരും കേന്ദ്രമന്ത്രിയെ അനുഗമിക്കും. ഇതോടെ ഗാംഗുലി ബിജെപിയിലേക്ക് വരുമോ എന്ന അഭ്യൂഹം ശക്തമായിയിരിക്കുകയാണ്.
അതേസമയം അതിഥികളെ സ്വീകരിക്കുന്നതും അവരെ പരിപാലിക്കുന്നതും പശ്ചിമ ബംഗാളിന്റെ സംസ്‌കാരമാണെന്നായിരുന്നു ഗാംഗുലിയുടേയും അമിത് ഷായുടേയും കൂടിക്കാഴ്ചയെക്കുറിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. ആഭ്യന്തരമന്ത്രി സൗരവിന്റെ വീട്ടിൽ പോയാൽ എന്താണ് കുഴപ്പം? സൗരവിനോട് മിഷ്ടി ദോയി ( മധുരമുള്ള തൈര്) ഭക്ഷണം കൊടുക്കാൻ ഞാൻ പറയുമെന്ന് മമത കൂട്ടിച്ചേർത്തു.
രണ്ടു ദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയ അമിത്ഷായ്‌ക്ക് ഉജ്ജ്വല വരവേൽപ്പാണ് സംസ്ഥാനത്ത് നിന്നും ലഭിച്ചത്. സന്ദർശനത്തിനിടെ കേന്ദ്രസർക്കാരിന്റെ നിരവധി വികസന പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ബംഗാളിലെ ഹിംഗൾഗഞ്ചിൽ ജലത്തിൽ പൊങ്ങിക്കിടക്കുന്ന അതിർത്തി സുരക്ഷാകേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചാണ് അദ്ദേഹം തന്റെ ദ്വിദിന സന്ദർശനം ആരംഭിച്ചത്.
Comments