ഹൈദരാബാദ്: ഭാര്യയുടെ അവിഹിത ബന്ധത്തിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയേയും കാമുകനെയും കുത്തിക്കൊന്നു. സ്‌ക്രൂഡ്രൈവർ ഉപയോഗിച്ചാണ് 49-കാരനായ ഭർത്താവ് രണ്ട് പേരെയും കൊലപ്പെടുത്തിയത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതി. തെലങ്കാനയിലെ രചകൊണ്ടയിലാണ് സംഭവം. താൻ അപമാനിക്കപ്പെട്ടുവെന്ന് തോന്നിയതാണ് ഭർത്താവിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.
ഏറെ നാളുകളായി പ്രതിയുടെ ഭാര്യയും കാർ ഡ്രൈവറായ യശ്വന്തും തമ്മിൽ ബന്ധമുണ്ടായിരുന്നു. ഇതുകണ്ടെത്തിയ ഭർത്താവ് യശ്വന്തുമായുള്ള പ്രണയ ബന്ധം ഉപേക്ഷിക്കാൻ ഭാര്യയോട് പലതവണ ആവശ്യപ്പെട്ടു. എങ്കിലും ഇരുവരും ബന്ധം തുടർന്നു. ഇതോടെ രണ്ടാളെയും കൊല്ലണമെന്ന് ഭർത്താവ് തീരുമാനിക്കുകയായിരുന്നു.
ഇതിനായി കോതഗുഡം ടൗണിലേക്ക് ഭാര്യയേയും യശ്വന്തിനെയും പ്രതി വിളിച്ചുവരുത്തി. തന്നെയും യശ്വന്തിനെയും തങ്ങളുടെ ഇഷ്ടത്തിന് വിടണമെന്ന് ഭർത്താവിനോട് ഭാര്യ ആവശ്യപ്പെട്ടു. ഇതേസമയം പ്രതി മദ്യപിക്കുകയായിരുന്നു. മറുപടി ലഭിക്കാതായപ്പോൾ ഭർത്താവിന് മുന്നിൽവെച്ച് ഭാര്യ യശ്വന്തുമായി അടുത്ത് ഇടപെഴകാൻ തുടങ്ങി.
ഇതോടെ മുൻകൂട്ടി നിശ്ചയിച്ചപ്രകാരം പ്രതി കല്ലുകൾ കൊണ്ട് ഇരുവരെയും ഇടിച്ച് നിലത്തിടുകയും സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിക്കൊല്ലുകയും ചെയ്തു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ പ്രതി ഓടി രക്ഷപെട്ടെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.
Comments