ബെംഗളൂരു: ബുർഖയും ഹിജാബും ധരിക്കാതെ വീടിന് പുറത്തിറങ്ങുന്ന സ്ത്രീകൾക്കെതിരെ മതമൗലിക വാദികൾ ഭീഷണിയുയർത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വാട്‌സ്ആപ്പ് വഴി ഭീഷണിയുയർത്തിയ മതമൗലികവാദികൾക്ക് രാജ്യത്തെ ചില നിരോധിത സംഘടനകളുടെ പിന്തുണണയുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
മുസ്ലീം ഡിഫൻസ് ഫോഴ്സ് എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിന് ഏതെങ്കിലും രീതിയിൽ ധനസഹായം ലഭിച്ചു വരുന്നുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും ഗ്രൂപ്പിലെ അഡ്മിനും അംഗങ്ങളും അടക്കം നിരീക്ഷണത്തിലാണെന്നും വേണ്ടി വന്നാൽ ഉടൻ അറസ്റ്റ് ഉണ്ടാവുമെന്നുമാണ് വിവരം.
മുസ്ലീം ഡിഫൻസ് ഫോഴ്സ് എന്ന പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മതവസ്ത്രങ്ങൾ ധരിക്കാതെ പൊതുയിടങ്ങളിൽ എത്തുന്ന സ്ത്രീകളെ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് സന്ദേശത്തിൽ പറയുന്നു.കന്നഡ ഭാഷയിലാണ് സന്ദേശം.
ഷോപ്പിംഗ് മാളുകളിൽ ബുർഖയും, ഹിജാബും ധരിക്കാതെ നിരവധി സ്ത്രീകൾ എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു. തങ്ങളുടെ പ്രവർത്തകർ ഇവർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ബുർഖ ധരിച്ചില്ലെങ്കിൽ തല്ലിക്കൊല്ലും എന്നായിരുന്നു ഭീഷണി വാചകങ്ങളിലൊന്ന്.
സെൽഫികൾക്കും ചിത്രങ്ങൾക്കുമായി കുട്ടികൾ പൊതുസ്ഥലങ്ങളിൽ ബുർഖ അഴിച്ചുമാറ്റുന്നില്ലെന്ന് ഉറപ്പുവരുത്താൻ രക്ഷിതാക്കളോട് ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments