ശ്രീനഗർ: ഇന്ത്യയിലേക്ക് കടക്കാൻ കശ്മീർ അതിർത്തിയിൽ കാത്തിരിക്കുന്നത് 200 ഓളം ഭീകരർ. സൈന്യത്തിന്റെ നോർത്തേൺ കമാൻഡർ ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിലെ നിയന്ത്രണ രേഖയിലെ സുരക്ഷാ സ്ഥിതിയെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉദംപൂരിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതിർത്തിയിലെ പാകിസ്താൻ മേഖലയിൽ 35 ഓളം തീവ്രവാദ പരിശീലന ക്യാമ്പുകളും സജീവമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ആറെണ്ണം വമ്പൻ ക്യാമ്പ്യുകളാണ്. പാക് സൈനിക താവളങ്ങളോട് ചേർന്നാണ് ഈ ക്യാമ്പുകൾ സ്ഥിതി ചെയ്യുന്നത്. ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതും പാക് സൈന്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മുൻപുണ്ടായിരുന്നതിനെ അപേക്ഷിച്ച് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഗണ്യമായി കുറയ്‌ക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. 2021 ഫെബ്രുവരിയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ഏറെക്കുറെ പാലിക്കപ്പെടുന്നുണ്ട്. രണ്ടോ മൂന്നോ സംഭവങ്ങൾ മാറ്റി നിർത്തിയാൽ കഴിഞ്ഞ കുറേ കാലത്തിനിടെ അതിർത്തിയിൽ സമാധാന അന്തരീക്ഷമാണ്. നിലവിലുളള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇതിന്റെ മികച്ച ഉദാഹരണമാണ്.
ദിവസേന മാറിക്കൊണ്ടിരിക്കുന്ന വിദ്യകളുമായി നമ്മുടെ സൈന്യം പൊരുത്തപ്പെടാനും ഈ മേഖലയിൽ ഉയർച്ച നേടാനും എതിരാളികളെ അടിക്കിടി അത്ഭുതപ്പെടുത്താനും നൂതന പരിഹാരങ്ങൾ സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനയ്‌ക്കെതിരെ രാജ്യം നടത്തുന്ന ഓപ്പറേഷൻ സ്‌നോ ലെപ്പേർഡ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇന്ത്യ പാക് അതിർത്തിയിൽ കാണപ്പെട്ട തുരങ്കത്തെ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു. 150 മീറ്റർ നീളമുള്ള കുഴി പാകിസ്താനിൽ നിന്ന് കുഴിച്ചതായാണ് കണക്കാക്കുന്നത്. 2 അടി വീതിയിലാണ് ഇത് കുഴിച്ചിരിക്കുന്നത്. നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്തെത്താൻ വേണ്ടിയാണ് തുരങ്കം സൃഷ്ടിച്ചത് എന്നാണ് കണ്ടെത്തലെന്നും ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
Comments