ഹവാന: ആഡംബര ഹോട്ടൽ പൊട്ടിത്തെറിച്ച് ഗർഭിണിയും കുട്ടിയും ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. ക്യൂബയിലെ ഹവാനയിലാണ് അപകടമുണ്ടായത്. ഹോട്ടലിലേക്ക് കൊണ്ടുവന്ന പ്രകൃതിവാതകം ചോർന്ന് സ്‌ഫോടനമുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹവാനയിലെ സരടോഗ ഹോട്ടലിലാണ് സ്‌ഫോടനമുണ്ടായത്. 96 മുറികളുള്ള ആഡംബര ഹോട്ടലാണിത്. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്.
അതേസമയം സ്‌ഫോടനമുണ്ടായത് ബോംബാക്രമണം മൂലമല്ലെന്നും നിർഭാഗ്യകരമായ അപകടം മാത്രമാണെന്നും ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ദിയാസ്-കാനൽ വ്യക്തമാക്കി. ഭീകരാക്രമണമാണോയെന്ന സംശയം ഉടലെടുത്തതിനെ തുടർന്നാണിത്. അപകടത്തിന് പിന്നാലെ 64 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 14 പേർ 18ന് താഴെ പ്രായമുള്ളവരാണ്.
ഹോട്ടലിലേക്ക് പ്രകൃതി വാതകം കൊണ്ടുവന്ന ലോറിയാണ് സ്‌ഫോടനത്തിന് കാരണമെന്ന് അധികൃതർ വിലയിരുത്തുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അവർ പറഞ്ഞു. 19-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട പുരാതന കെട്ടിടമാണ് സ്‌ഫോടനത്തിൽ തകർന്നത്.
കൊറോണ മഹാമാരി മൂലം തകർന്നടിഞ്ഞ വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള തീവ്രശ്രമത്തിനിടെയാണ് ആഡംബര ഹോട്ടലിൽ വൻ സ്‌ഫോടനം നടന്നിരിക്കുന്നത്. അപകടത്തിൽ കൊല്ലപ്പെട്ടവരിൽ വിനോദ സഞ്ചാരികൾ ഇല്ലെന്നാണ് വിവരം.
Comments