നിലമ്പൂർ : കാലങ്ങളായി യുഡിഎഫ് അവരുടെ കുത്തക വോട്ട് ബാങ്കായി കണക്കാക്കിയിരുന്ന ക്രിസ്ത്യൻ മേഖലയിൽ നിന്ന് നിരവധി ആളുകൾ ഇപ്പോൾ ഇടതുപക്ഷത്തിന്റെ മുൻനിരയിൽ എത്തിയിട്ടുണ്ടെന്ന് പിവി അൻവർ എംഎൽഎ. ഒരു കാലത്ത് കമ്മ്യൂണിസ്റ്റായാൽ അവനെ ദൈവ നിഷേധിയും തെമ്മാടിയുമായി ഇടവകകളിൽ മുദ്രകുത്തുന്ന ഒരു കീഴ്വഴക്കം നിലനിന്നിരുന്നു. അവർക്ക് നേരേ അപ്രഖ്യാപിത വിലക്ക് വരെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് കാലം മാറിയെന്ന് എംഎൽഎ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പിവി അൻവറിന്റെ പ്രതികരണം.
ക്രിസ്ത്യൻ ന്യൂനപക്ഷ മേഖലകളിൽ ഇടതുപക്ഷത്തിന് കാര്യമായ വേരോട്ടം ഉണ്ട്. യേശുദേവന്റെ വചനങ്ങൾക്കും പ്രവൃത്തികൾക്കും കമ്മ്യൂണിസവുമായി ഏറെ കുറേ സാമ്യമുണ്ടെന്ന് വിശ്വാസികൾ മനസ്സിലാക്കി തുടങ്ങി. അതോടെ കുത്തക അവകാശക്കാർക്ക് വേവലാതിയായി തുടങ്ങിയിട്ടുണ്ട്. ഈ കുത്തകവൽക്കരണത്തിനൊക്കെ ചെറുതല്ലാത്ത പങ്കുവഹിച്ച മനോരമയ്‌ക്കും ഇരിക്കപ്പൊറുതി ഇല്ലാതെയായിട്ടുണ്ടെന്ന് പിവി അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
കാലങ്ങളായി യുഡിഎഫ് അവരുടെ കുത്തക വോട്ട് ബാങ്കായി കണക്കാക്കിയിരുന്ന ക്രിസ്ത്യൻ മേഖലയിൽ നിന്ന് നിരവധി ആളുകൾ ഇപ്പോൾ ഇടതുപക്ഷത്തിന്റെ മുൻനിരയിൽ എത്തിയിട്ടുണ്ട്. ഒരു കാലത്ത് കമ്മ്യൂണിസ്റ്റായാൽ അവനെ ദൈവ നിഷേധിയും തെമ്മാടിയുമായി ഇടവകകളിൽ മുദ്രകുത്തുന്ന ഒരു കീഴ്വഴക്കം തന്നെ നിലനിന്നിരുന്നു; അല്ലെങ്കിൽ അവിടങ്ങളിലെ കോൺഗ്രസുകാർ സമർത്ഥമായി ആ രീതിയിൽ കാര്യങ്ങൾ എത്തിച്ചിരുന്നു. അപ്രഖ്യാപിത വിലക്ക് വരെ അവർക്ക് നേരേ ഏർപ്പെടുത്തിയിരുന്നു. ഇത്തരം എതിർപ്പ് മറികടന്നും ഇടതുപക്ഷത്തിനൊപ്പം നിലയുപ്പിച്ച ആയിരക്കണക്കിനായ സഖാക്കൾ അക്കാലത്ത് പോലുമുണ്ടായിട്ടുണ്ട്.
ഇന്ന് കാലം മാറി. ക്രിസ്ത്യൻ ന്യൂനപക്ഷ മേഖലകളിൽ കാര്യമായ വേരോട്ടം ഇന്ന് ഇടതുപക്ഷത്തിനുണ്ട്. പുരോഹിതന്മാർ പോലും ഇന്ന് ഇടതുപക്ഷമാണെന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ട്. യേശുദേവന്റെ വചനങ്ങൾക്കും പ്രവൃത്തികൾക്കും കമ്മ്യൂണിസവുമായി ഏറെ കുറേ സാമ്യമുണ്ടെന്ന് വിശ്വാസികൾ മനസ്സിലാക്കി തുടങ്ങി.അതോടെ കുത്തക അവകാശക്കാർക്ക് വേവലാതിയായി തുടങ്ങിയിട്ടുണ്ട്. ഈ കുത്തകവൽക്കരണത്തിനൊക്കെ ചെറുതല്ലാത്ത പങ്കുവഹിച്ച മനോരമയ്‌ക്കും ഇരിക്കപ്പൊറുതി ഇല്ലാതെയായിട്ടുണ്ട്.
ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി സഖാവ് വീണാ ജോർജ്ജ് ആദ്യമായി മത്സര രംഗത്ത് എത്തിയപ്പോൾ നേരിടേണ്ടി വന്നത് ഇതിലും വലിയ എതിർപ്പുകളും വ്യാജപ്രചരണങ്ങളുമായിരുന്നു. ആറന്മുളയിൽ അവർ നടത്തിയ സഭ സ്ഥാനാർത്ഥി ചാപ്പയടി തൃക്കാക്കരയിൽ എത്തിയപ്പോളും അതേ പോലെ തുടരുന്നുണ്ട്. ലിസി ഹോസ്പിറ്റലിന്റെ ഡയറക്ടറായ പുരോഹിതനെയടക്കം ഇന്നവർ ക്രിസംഘിയായി ചിത്രീകരിച്ച് അപമാനിക്കുന്നു.യുഡിഎഫിനോളം വർഗ്ഗീയത പരസ്യമായി പ്രകടിപ്പിക്കുന്ന മറ്റാരുമില്ല. അള്ളാഹു അക്ബർ-വിളികളോടെ ലീഗ് അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് നമ്മൾ സ്ഥിരം കാണാറുള്ളതാണല്ലോ.
ആറന്മുളയിലെ അതേ അച്ചിൽ വാർത്തെടുത്ത തന്ത്രങ്ങൾ തന്നെയാണിപ്പോൾ തൃക്കാക്കരയിലും യുഡിഎഫ് പയറ്റുന്നത്. ഒരു കാര്യവുമില്ല. ഇന്നിപ്പോൾ പഴയ കുത്തകയൊന്നുമില്ല. നിങ്ങളുടെ കാൽചുവട്ടിലെ മണ്ണൊക്കെ എന്നേ ഒലിച്ച് പോയിട്ടുണ്ട്.
വീണാ ജോർജ്ജ് വരും..
ഡോ:ജോ ജോസഫ് വരും..
അങ്ങനെ ആയിരങ്ങൾ ഇനിയും വരും..
തടയാനുള്ള ഉറപ്പൊന്നും കേരളത്തിലെ യുഡിഎഫിനോ കോൺഗ്രസിനോ ഇപ്പോളില്ല. തൃക്കാക്കരയിൽ യുഡിഫ് നല്ലോണം പതറിയിട്ടുണ്ട്. അവിടെനിന്ന് ഇത്തവണ ഡോ:ജോ ജോസഫ് നിയമസഭയിലെത്തുക തന്നെ ചെയ്യും..
Comments