കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപന വിവാദത്തിൽ പ്രതികരണവുമായി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി രാജീവ്. സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിലെ പശ്ചാത്തലത്തിലുള്ളത് മതചിഹ്നമായ കുരിശ് അല്ലെന്നും ആശുപത്രിയുടെ ചിഹ്നമായ റെഡ് ക്രോസ് ആണെന്നും പി രാജീവ് പറഞ്ഞു.
റെഡ് ക്രോസ് ചിഹ്നം കാണുമ്പോൾ ഇങ്ങനെ തോന്നണമെങ്കിൽ അത്രയും വെറുപ്പ് ഈ മതചിഹ്നത്തോടുണ്ടോ എന്നാണ് സംശയിക്കേണ്ടത്. ആശുപത്രിയുടെ ചിഹ്നം, ഒരു ക്രോസ് ഉണ്ട് അതിനകത്ത്. ആ കുരിശ് റെഡ് ക്രോസിന്റേതാണ്. നാലു വശവും ഒരേ പോലുള്ളതാണ്. വേറൊരു കുരിശുണ്ട് അതൊരു മതചിഹ്നമാണ്. അതിൽ ഒരു ഭാഗം താഴോട്ട് നീളും. റെഡ് ക്രോസ് കാണുമ്പോഴേക്കും ഹാലിളകുന്ന അവസ്ഥയിലേക്ക് എങ്ങനെയാണ് പ്രതിപക്ഷ നേതാവെത്തിയത്.
മതത്തേയും വിശ്വാസത്തേയും ഇതിനകത്തേക്ക് വലിച്ചിഴയ്‌ക്കാനും അതിന്റെ പേരിൽ ചില വിഭാഗങ്ങളെ അപകീർത്തിപ്പെടുത്താനും അപമാനിക്കാനും നടത്തിയ ശ്രമം അവസാനിപ്പിക്കാൻ യുഡിഎഫ് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനകത്ത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെവി തോമസും ഡൊമനിക് പ്രസന്റേഷനും ബെന്നി ബഹനാനുമെല്ലാം അപ്രസക്തരാണെന്നും താൻ പറയുന്നതാണ് അവസാന വാക്ക് എന്ന് സ്ഥാപിക്കാൻ അദ്ദേഹം നടത്തിയിട്ടുള്ള ഈ ശ്രമം പ്രതിപക്ഷത്തെ വെട്ടിലാക്കിയിട്ടുണ്ട്. അത് അദ്ദേഹവും പ്രതിപക്ഷവും തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Comments