വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തുകയാണെന്ന് ജി 7 രാജ്യങ്ങൾ. വൈറ്റ് ഹൗസ് ആണ് തീരുമാനം പുറത്തുവിട്ടത്. ഇതുവഴി റഷ്യയുടെ വരുമാനത്തിൽ കാര്യമായ സമ്മർദ്ദമുണ്ടാക്കാനും യുക്രെയ്ൻ യുദ്ധത്തിനായി ഫണ്ട് നൽകുന്നത് തടയാനും കഴിയുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
യുഎസിനെക്കൂടാതെ ഫ്രാൻസ്, ജർമ്മനി, കാനഡ, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നിവരാണ് ജി 7 ലുളളത്. റഷ്യൻ ബാങ്കുകൾക്കെതിരായ നടപടി തുടരുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു. രണ്ട് മാസത്തിലധികമായി റഷ്യ യുക്രെയ്‌നിൽ അധിനിവേശം തുടങ്ങിയിട്ട്. ഇന്നും യുക്രെയ്‌ന്റെ മിക്ക മേഖലകളിലും ആക്രമണവും ആൾനാശവും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് റഷ്യയെ കൂടുതൽ സാമ്പത്തികമായി പ്രതിരോധത്തിലാക്കുന്ന നടപടികൾക്ക് ജി 7 കൂട്ടായ്മ മുതിർന്നത്.
റഷ്യൻ സൈനിക ഉദ്യോഗസ്ഥർക്ക് വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും യുഎസ് വ്യക്തമാക്കി. റഷ്യയ്‌ക്ക് വേണ്ടിയോ റഷ്യയെ പിന്തുണയ്‌ക്കുന്നതിനോ യുക്രെയ്‌നിലെത്തിയ സൈനിക ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെയാണ് നിയന്ത്രണം നിലവിൽ വരിക. സമുദ്രമേഖലയിലെ റഷ്യൻ കമ്പനികൾക്കും റഷ്യയുടെ കപ്പലുകൾക്കും വിലക്ക് ഏർപ്പെടുത്തിയതായിട്ടാണ് വിവരം.
യുക്രെയ്‌നിലെ പുടിന്റെ നടപടികൾ റഷ്യയ്‌ക്കാകെ നാണക്കേടാണെന്ന് നേതാക്കൾ വിലയിരുത്തി. അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണ് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. യുക്രെയ്‌നെതിരായ യുദ്ധത്തിൽ പുടിൻ വിജയിക്കരുതെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും നേതാക്കൾ വ്യക്തമാക്കി.
Comments