ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകൻ സൂര്യ ബിജെപിയിൽ ചേർന്നു. ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയിൽ നിന്നാണ് സൂര്യ പാർട്ടി അംഗത്വം സ്വീകരിച്ചത്. കുറച്ച് കുടുംബങ്ങളെ സേവിക്കുന്നതിന് പകരം ജനങ്ങളെ സേവിക്കാനാണ് താൻ ബിജെപിയിലെത്തിയതെന്ന് സൂര്യ പ്രതികരിച്ചു.
ഡിഎംകെയുടെ പ്രൊപ്പഗൻഡ സെക്രട്ടറിയും രാജ്യസഭാ എംപിയുമാണ് തിരുച്ചി ശിവ. 15 വർഷത്തോളം ഡിഎംകെയെ ശക്തിപ്പെടുത്താനായി അടിസ്ഥാന തലത്തിൽ പ്രവർത്തിച്ചുവെങ്കിലും യാതൊരു അംഗീകാരവും ലഭിക്കുന്നില്ലെന്ന് സൂര്യ പറഞ്ഞു. ഡിഎംകെ അധികകാലം തമിഴരുടെ പാർട്ടിയായി നിലനിൽക്കില്ല. ആത്മാർത്ഥതയുളള സത്യസന്ധരായ പ്രവർത്തകർക്ക് അവിടെ സ്ഥാനമില്ലെന്നും സൂര്യ പറഞ്ഞു.
ഓരോ പാർട്ടിയിൽ നിന്നും മാറിവരുന്ന സാമ്പത്തിക സ്ഥിതിയുളളവർക്കാണ് ഡിഎംകെയിൽ പരിഗണന നൽകുന്നത്. എന്നാൽ ബിജെപി ജാതിക്കും സമുദായത്തിനും അതീതമായ പരിഗണനയാണ് ഓരോരുത്തർക്കും നൽകുന്നതെന്നും സൂര്യ കൂട്ടിച്ചേർത്തു.
തിരുച്ചിയിൽ വലിയ സ്വാധീനമുളള നേതാവിന്റെ മകൻ ബിജെപിയിലെത്തിയത് ഭരണകക്ഷിയായ ഡിഎംകെയ്ക്ക് വലിയ തിരിച്ചടിയായി. പദവിക്ക് വേണ്ടിയല്ല ബിജെപിയിൽ എത്തിയതെന്നും തിരുച്ചിയിലും സംസ്ഥാനത്ത് ഒട്ടാകെയും ബിജെപിയുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുമെന്നും സൂര്യ പറഞ്ഞു.
Comments