കണ്ണൂർ: കഴിഞ്ഞ ദിവസം ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയും എടുത്ത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കണ്ണൂർ ചൊക്ലി സ്വദേശിനി ജ്യോത്സനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പതിമൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പാണ് ലഭിച്ചിരിക്കുന്നത്.പിഎസ്സി പരീക്ഷക്ക് തയാറെടുക്കുന്ന ജ്യോത്സന പരീക്ഷക്ക് പഠിക്കുന്ന ബുക്കിലാണ് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയത്. ചൊക്ലി സിഐ ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.
സ്വപ്നങ്ങൾ ഒന്നും പൂവണിഞ്ഞില്ല, കഷ്ടപ്പെട്ട് വളർത്തിയ പ്രിയ പിതാവിന് താങ്ങാകാൻ പോലും കഴിഞ്ഞില്ല… ജോലി കിട്ടി ആദ്യ ശമ്പളം അച്ഛന് കൊടുക്കണമെന്ന ആഗ്രഹവും യാഥാർഥ്യമായില്ല. ആഗ്രഹങ്ങൾക്കനുസരിച്ച് പൊന്നോമനയെ വളർത്താൻ പോലും കഴിയുന്നില്ല, അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണെന്ന് ജോത്സ്യന ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നു.
ഭർത്താവിനെക്കുറിച്ചും ഭർതൃ മാതാപിതാക്കളേക്കുറിച്ചും ഏറെ സ്‌നേഹത്തോടെയാണ് ജോത്സ്യന കുറിപ്പിൽ വിവരിക്കുന്നത്. കുഞ്ഞ് ഭക്ഷണം കഴിക്കാത്തതും കുട്ടിയുടെ ചെവി വേദനയും പ്രസരിപ്പില്ലായ്മയും ഉൾപ്പെടെ അസുഖങ്ങളും വിവരിക്കുന്ന കത്തിൽ താനും കുട്ടിയും പ്രിയ ഭർത്താവിന് ബാധ്യതയാകുമോ എന്ന ആശങ്കയും യുവതി പങ്കു വയ്‌ക്കുന്നു. ഭർത്താവിനോട് വേറെ വിവാഹം കഴിക്കാനുള്ള ഉപദേശവും നല്ലൊരു കുട്ടിയുണ്ടാകാനുള്ള ആശംസയും നേരുന്നുണ്ട്.
ഭാര്യയുടെ മരണത്തോടെ അവശനിലയിലായ നിവേദ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഒരേ സ്‌കൂളിൽ പഠിച്ച നിവേദും ജ്യോത്സനയും എട്ടാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു.പന്ത്രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
Comments