ന്യൂഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയ്‌ക്കൊപ്പം നിന്ന ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യം സമാനതകളില്ലാത്തതെന്ന് റഷ്യൻ സ്ഥാനപതി ഡെന്നീസ് അലിപോവ് . ഇന്നലെ 1945ലെ രണ്ടാം ലോകമഹായുദ്ധത്തിൽ വിജയം കൈവരിച്ച റഷ്യ നടത്താറുള്ള വിക്ടറി ഡേ പരിപാടിയോടനുബന്ധിച്ചാണ് അലിപോവ് ഇന്ത്യയെ പ്രശംസിച്ചത്.
1945ലെ രണ്ടാം ലോകമഹായുദ്ധത്തിലെ രണ്ടു ചേരികളിൽ ജർമ്മനിയുടെ നാസിപട ഏറ്റവും ശക്തരായിരുന്നു. ആ പോരാട്ടത്തിൽ റഷ്യ എന്നും കടപ്പെട്ടിരിക്കുന്നത് ഇന്ത്യയോടാണ്. മഹായുദ്ധ സാദ്ധ്യത മുന്നിൽകണ്ട് 1941ലും 42ലും ഇന്ത്യയും റഷ്യയും പരസ്പരം സൗഹൃദ സമൂഹങ്ങളെന്ന പേരിൽ നിരവധി കൂട്ടായ്മകൾ സൃഷ്ടിക്കുന്നതിൽ വിജയിച്ചു. ഇത് ജനമന സ്സുകളിൽ ഒരേ തരത്തിലുള്ള ദേശാഭിമാനവും സൗഹൃദവും സൃഷ്ടിച്ചു. ഈ കരുത്ത് യുദ്ധവിജയത്തിന് സഹായകമായിയെന്നും അലിപോവ് പറഞ്ഞു.
അതിശക്തരും ധീരന്മാരുമായിരുന്നു യുദ്ധത്തിൽപങ്കെടുത്ത ഇന്ത്യൻ സൈനികർ. ഒരു ഘട്ടത്തിലും അവർ പിൻവാങ്ങിയില്ല. അവസാന നിമിഷം വരെ അവർ പോരാടി. 1944ൽ അവർ പേർഷ്യയിൽ നിന്നും ചെമ്പടയ്‌ക്കായി ആയുധങ്ങൾ സമാഹരിച്ച് റഷ്യയ്‌ക്ക് നൽകി. ഇത്തരം സേവനങ്ങൾക്ക് ഇന്ത്യയുടെ രണ്ട് സൈനികർക്ക് റഷ്യ ഏറ്റവും ഉന്നതമായ സൈനിക മെഡലുകൾ സമ്മാനിച്ച കാര്യവും റഷ്യൻ സ്ഥാനപതി ഡെന്നീസ് അലിപോവ് എടുത്തു പറഞ്ഞു.
Comments