മുംബൈ: ഓൾ റൗണ്ടർ മിച്ചൽ മാർഷ് ക്രീസിൽ കൊടുങ്കാറ്റായപ്പോൾ ഡൽഹിയ്‌ക്ക് കാര്യങ്ങൾ എളുപ്പമായി. ഐപിഎല്ലിൽ രാജസ്ഥാനെതിരായ മത്സരത്തിൽ ഡൽഹി എട്ട് വിക്കറ്റിന്റെ മികച്ച ജയം കരസ്ഥമാക്കി. ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിന്റെ ഉശിരൻ പ്രകടനമാണ് ഡൽഹിയ്‌ക്ക് വൻവിജയം നേടിക്കൊടുത്തത്. മാർഷ് 89 റൺസ് നേടുകയും രണ്ട് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടി. മികച്ച ഫോമിലുളള ഓപ്പണർ ജോസ് ബട്ട്‌ലർ(7) തുടക്കത്തിൽ പോയത് രാജസ്ഥാന് വലിയ നഷ്ടമായി. എന്നാൽ സ്ഥാനക്കയറ്റം കിട്ടി മൂന്നാമനായി എത്തിയ രവിചന്ദ്ര അശ്വിൻ(50) മികച്ച ബാറ്റിങ് പുറത്തെടുത്തു. അശ്വിൻ 38 പന്തുകളിൽ നിന്ന് രണ്ട് സിക്‌സറും നാല് ബൗണ്ടറിയും നേടി. അശ്വിന് കൂട്ടായി മലയാളി താരം ദേവ്ദത്ത് പടിക്കലും(48) നന്നായി ബാറ്റ് വീശി. 30 പന്തിൽ നിന്ന് ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും നേടി അർധസെഞ്ച്വറിയ്‌ക്ക് രണ്ട് റൺ അകലെ വച്ചാണ് പടിക്കൽ ക്രീസ് വിട്ടത്. എന്നാൽ മധ്യനിരയുടെ പ്രകടനം അവസരത്തിനൊത്ത് ഉയരാതിരുന്നതിനാൽ വലിയ സ്‌കാർ പടുത്തുയർത്താൻ ടീമിന് കഴിഞ്ഞില്ല.
ക്യാപ്റ്റൻ സഞ്ജു സാംസൺ(6) ക്രീസിൽ നിലയുറപ്പിക്കും മുമ്പേ പുറത്തായി. യശസ്വി ജയ്സ്വാൾ(19), റിയാൻ പരാഗ്(9), റാസി വാൻ ഡെർ ഡസ്സൻ(12), ട്രൻ ബോൾട്ട്(3) എന്നിങ്ങനെയാണ് മറ്റുളളവരുടെ പ്രകടനം. രാജസ്ഥാൻ ഉയർത്തിയ വെല്ലുവിളി മറികടക്കാൻ ഇറങ്ങിയ ഡൽഹിയക്ക് തുടക്കം തന്നെ തിരിച്ചടി ലഭിച്ചു. റണ്ണെടുക്കും മുമ്പേ ഓപ്പണർ ശ്രീകർ ഭട്ടിനെ(0) ബോൾട്ടിന്റെ പന്തിൽ കീപ്പർ സാംസൺ പിടിച്ച് പുറത്താക്കി.
തുടക്കത്തിൽ ലഭിച്ച തിരിച്ചടിയിൽ നിന്ന് ഓസ്‌ത്രേലിയൻ താരങ്ങളായ ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് കരകയറ്റി. ഓസ്‌ത്രേലിയൻ സഖ്യം രണ്ടാം വിക്കറ്റിൽ 144 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാജസ്ഥാൻ ബൗളിങ് നിരയെ കടന്നാക്രമിച്ച മാർഷിന്റെ ബാറ്റിൽ നിന്ന് ബൗണ്ടറികളും സിക്‌സറുകളും യഥേഷ്ടം പ്രവഹിച്ചു. ടൂർണ്ണമെന്റിലെ ആദ്യ അർധ സെഞ്ച്വറി തികച്ച മാർഷ് 62 പന്തിൽ നിന്ന് 89 റൺസ് നേടി. ഏഴ് സിക്‌സറും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതാണ് മാർഷിന്റെ ഇന്നിങ്‌സ്. മാർഷിന് കൂട്ടായി നിന്ന ഡേവിഡ് വാർണർ റണ്ണെടുക്കാൻ പതിവുപോലെ തിടുക്കം കൂട്ടിയരുന്നില്ല.
തുടക്കം മുതൽ അവസാനം ക്രീസിൽ നിന്ന വാർണർ ബൗണ്ടറി അടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചാണ് മൈതാനം വിട്ടത്. നാലാമനായി ഇറങ്ങിയ ക്യാപ്റ്റൻ ഋഷഭ് പന്ത്(13) വാർണർക്കൊപ്പം പുറത്താകാതെ നിന്നു. 11 പന്തുകൾ ബാക്കിനിൽക്കെയാണ് ഡൽഹിയുടെ വിജയം. മാർഷാണ് കളിയിലെ താരം. ജയത്തോടെ ഡൽഹി 12 പോയിന്റുമായി അഞ്ചാമത്തെത്തി പ്ലേ ഓഫിനുളള സാധ്യത സജീവമാക്കി. രാജസ്ഥാൻ 12 മത്സരത്തിൽ നിന്ന് 14 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.
Comments