സംസ്ഥാനത്തെ മദ്രസകളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാർ. ഇന്ന് മുതൽ മുതലാണ് ഉത്തരവ് നടപ്പിലാക്കിയത്. യുപി ന്യൂനപക്ഷ സംസ്ഥാന മന്ത്രി ഡാനിഷ് ആസാദ് അൻസാരിയാണ് ഈ ഉത്തരവ് പാസാക്കിയത്. മാർച്ച് 24ന് ചേർന്ന യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് യോഗത്തിലാണ് തീരുമാനം.
മെയ് 9ന് ഇത് നടപ്പിലാക്കുന്നതിനുള്ള ഉത്തരവ് പാസാക്കി. ഉത്തരവ് അനുസരിച്ച്, ദേശീയ ഗാനത്തോടൊപ്പം മുമ്പ് ആലപിച്ചിരുന്ന മതപരമായ പ്രാർത്ഥനകളോടെ മദ്രസകൾ തുടരും. റംസാൻ പ്രമാണിച്ച് മാർച്ച് 30 മുതൽ മെയ് 11 വരെ മദ്രസകൾ അടച്ചിരുന്നു. വ്യാഴാഴ്ച് സ്‌കൂളുകൾ തുറക്കുകയും ഇന്ന് മുതൽ ഉത്തരവ് നടപ്പിലാക്കുകയും ചെയ്തു. എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകളിലും ഉത്തരവ് ബാധകമായിരിക്കും. 2017 ലെ സ്വാതന്ത്ര്യ ദിനത്തിൽ യുപി മദ്രസ ബോർഡ് ദേശീയ ഗാനവും പതാക ഉയർത്തലും നിർബന്ധമാക്കിയിരുന്നു.
എല്ലാ സ്‌കൂളുകളിലും ദേശീയ ഗാനം ആലപിക്കുന്നു, മദ്രസ വിദ്യാർത്ഥികളിലും രാജ്യസ്‌നേഹം വളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വിദ്യാർത്ഥികൾക്ക് മതപഠനത്തിന് പുറമെ നമ്മുടെ ചരിത്രവും സംസ്‌കാരവും അറിയാനാണ് ഇത് ചെയ്തത്. വരുന്ന അക്കാദമിക് സെഷൻ മുതൽ ദേശീയഗാനം നിർബന്ധമാണ്, ”യുപി മദ്രസ ബോർഡ് ചെയർമാൻ പറഞ്ഞു.
അതിനിടെ യുപി മദ്രസ ബോർഡ് പരീക്ഷകൾ മെയ് 14 മുതൽ മെയ് 27 വരെ നടത്താൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഈ വർഷം മുതൽ, സീനിയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന സെഷൻ മുതൽ ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, സോഷ്യൽ സയൻസ്, സയൻസ് തുടങ്ങിയ വിഷയങ്ങൾ നിർബന്ധമാക്കും.
‘ഈ വിഷയങ്ങൾ ചേർക്കുന്നതോടെ ആറ് പരീക്ഷാ പേപ്പറുകൾ നിർബന്ധമാക്കും. ഈ വിഷയങ്ങൾ ഇതുവരെ ഓപ്ഷണലായിരുന്നു. എൻസിഇആർടി പുസ്തകങ്ങളിൽ നിന്നാണ് ഇത് പഠിപ്പിക്കുന്നത്. തങ്ങളുടെ വിദ്യാർത്ഥികൾ മുഖ്യധാരയുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നു,’ ചെയർമാൻ വ്യക്തമാക്കി
Comments