പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച രോഗിയുടെ ചികിത്സ വൈകിപ്പിച്ചതായി പരാതി. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ പത്തനംതിട്ട റാന്നി ഭാഗത്ത് വെച്ച് വാഹനം ഇടിച്ച് പരിക്കേറ്റ ജോമോൻ എന്ന് വിളിക്കുന്ന തോമസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകളോളം ചികിത്സ നൽകാതെ കിടത്തിയെന്നാണ് ആരോപണം. തോമസിന്റെ ബന്ധു ഫേസ്ബുക്കിലൂടെയാണ് മെഡിക്കൽ കോളജിലുണ്ടായ ദുരനുഭവം പങ്കുവെച്ചത്.
പുറകിൽ നിന്നും വന്ന ഒരു പിക്കപ്പ് വാൻ തോമസിനെ ഇടിച്ചിട്ടു നിർത്താതെ പോകുകയായിരുന്നു. ആൾ താമസം കുറഞ്ഞ സ്ഥലം ആയതിനാൽ കുറച്ച് നേരം കിടന്നു. അതുവഴി വന്ന രണ്ടു ചെറുപ്പക്കാർ എടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും തോമസ് ഭാര്യയുടെ നമ്പർ കൊടുത്ത് വീട്ടിലേക്കു വിളിച്ച് വിവരം അറിയിച്ചു. അവർ
എത്തിയ ഉടനെ ഇവിടെ നിന്നും ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ആറ് മണിയോടെ മെഡിക്കൽ കോളജിൽ എത്തിച്ചു. വിവരമറിഞ്ഞ് ഏഴ് മണിയോടെ ബന്ധുക്കൾ മെഡിക്കൽ കോളജിൽ എത്തുമ്പോൾ സ്റ്റീൽ സ്ട്രക്ച്ചറിൽ ഒരു ഷീറ്റുപോലും ഇല്ലാതെ തോമസിനെ കിടത്തിയിരിക്കുന്നതാണ് കാണുന്നത്. വേദനക്കുള്ള എന്തോ ഇൻജക്ഷൻ കൊടുത്തിട്ട് ബ്ലഡ് ടെസ്റ്റ്, സിടി സ്‌കാൻ, എക്‌സറേ തുടങ്ങിയവയ്‌ക്ക് കുറിച്ചു നൽകി. പരിശോധനകൾ നടത്തി ഇതിന്റെ റിസൾട്ട് വന്നപ്പോൾ രാത്രി പത്ത് മണിയായി.
റിസൾട്ട് കിട്ടിയത് സിഡിയിലാണ്. കൊടുത്തപ്പോൾ ഡോക്ടർ ചോദിച്ചു ഇത് എവിടെ ഇട്ടു നോക്കാൻ ആണെന്ന്. കാരണം ഡോക്ടർക്ക് കംപ്യൂട്ടർ ഇല്ല. റിസൾട്ട് സിഡിയിൽ മാത്രമേ ലഭിക്കുകയുമുളളൂ. കാര്യം പറഞ്ഞപ്പോൾ ഡോക്ടർമാരുടെ മറുപടി പിആർഒയോട് പറയൂ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നായിരുന്നു.
രാത്രി പത്തരയ്‌ക്ക് ഒരു കംപ്യൂട്ടർ സെന്റർ പോലും മെഡിക്കൽ കോളജിന്റെ പരിസരത്ത് ഇല്ല. തോമസിന് അതുവരെ മറ്റ് ട്രീറ്റ്‌മെന്റുകൾ ഒന്നും നൽകിയതുമില്ല. കണ്ണിനു താഴെയുളള മുറിവ് ആഴത്തിലാണ്. അതുവരെ കണ്ണിന്റെ ഡോക്ടറും വന്നിട്ടില്ല. ചോദിച്ചപ്പോൾ വരാൻ ലേറ്റ് ആകും വെയിറ്റ് ചെയ്യാനായിരുന്നു മറുപടി.
മുറിവ് ക്ലീൻ ചെയ്യാൻ പോലും ആരും മിനക്കെട്ടില്ല. ഉള്ളിൽ ബ്ലീഡിങ് ഉണ്ടോ എന്ന് റിസൾട്ട് നോക്കിയെങ്കിൽ മാത്രമേ അറിയാനും കഴിയുകയുളളൂ. സിഡി ഡാറ്റ പ്രിന്റ് ചെയ്ത് തരാൻ പറഞ്ഞപ്പോൾ നാളെ ഉച്ചയാകുമെന്നായിരുന്നു മറുപടി. അവിടെയും പിആർഒയെ കാണാനായിരുന്നു നിർദ്ദേശം.
ഒടുവിൽ തോമസിനെ ബന്ധുക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഡിസചാർജ്ജ് ആവശ്യപ്പെട്ടപ്പോൾ സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്ന് എഴുതി തരണമെന്ന് പറഞ്ഞു. എന്നാൽ ആശുപത്രിയുടെ അനാസ്ഥ മൂലം 6 മണിക്ക് കൊണ്ടുവന്ന എമർജൻസി ആക്‌സിഡന്റ് കേസ് വിഭാഗത്തിൽപെട്ട രോഗിയെ രാത്രി 11 വരെ ഒരു ചികിത്സയും നൽകാത്തതുകൊണ്ടു സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുപോകുന്നു എന്ന് എഴുതി വച്ചിട്ടാണ് ബന്ധുക്കൾ മാറ്റിയത്.
സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഉടൻ അവർ മുറിവ് ക്ലീൻ ചെയ്തു ടെസ്റ്റുകൾ നടത്തി അതിരാവിലെ അഞ്ചരക്ക് പ്ലാസ്റ്റിക് സർജറിയും നടത്തി മുറിയിലേക്ക് മാറ്റി. കണ്ണിന് താഴെയുളള മുറിവിന്റെ ഉള്ളിൽ മുഴുവൻ കല്ലും മണ്ണും ആയിരുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ബന്ധു വിശദീകരിച്ചു.
ആരോഗ്യമന്ത്രിയോടും അധികാരികളോടും പറ്റുമെങ്കിൽ ഒരു കംപ്യൂട്ടർ ഡോക്ടർക്ക് കൊടുക്കണമെന്നും കെ-റെയിൽ ഒക്കെ പിന്നേം ഇടല്ലോ എന്നാണ് പറയാനുളളതെന്നും കുറിപ്പിൽ പറയുന്നു. ആദ്യം ഈ സിഡി റിസൾട്ട് ഇട്ടു നോക്കാൻ ഉള്ള കമ്പ്യൂട്ടർ അല്ലേ വേണ്ടത്. അല്ലെങ്കിൽ ആക്‌സിഡന്റ് പറ്റുന്ന രോഗികൾ ഒരു കംപ്യൂട്ടറും പ്രിന്ററും ആയി പോണം. കാരണം റിസൾട്ട് സിഡി ആക്കി മാത്രമേ തരൂ. ഇനിയെങ്കിലും ഇതിനു ഒരു മാറ്റം വേണ്ടേയെന്നും ഈ നാട് എന്ന് നന്നാകുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇന്നലെ ( 10 -05 -2022 )ഏകദേശം ഒരു നാലുമണിയോട് കൂടി റാന്നി ഭാഗത്തു വച്ച് എന്റെ കസിൻ ബ്രദറിനെ (ജോമോൻ എന്ന് വിളിക്കുന്ന…
Posted by Haris Xavier on Tuesday, May 10, 2022
Comments