പാലക്കാട്: പാലക്കാട് ആർഎസ്എസ് മുൻ പ്രചാരകൻ ശ്രീനിവാസൻ കൊലപാതകത്തിൽ ആയുധങ്ങൾ കൊണ്ടുപോയ കാർ കണ്ടെത്തി. പട്ടാമ്പി സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കണ്ടെത്തിയത്. മാഷാ അള്ളാ സ്റ്റിക്കർ പതിച്ച ചുവന്ന കളർ സ്വിഫ്റ്റ് കാറാണ് ഇത്. കാർ ഓടിച്ച പ്രധാന പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നാസറിന്റെ ബന്ധുവീടിന്റെ പുറകിൽ ഒളിപ്പിച്ച നിലയിലാണ് കാർ കണ്ടെത്തിയത്.
കാറിന്റെ ദൃശ്യങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലൂടെ ആയുധങ്ങളുമായി എത്തിയ ഈ കാർ കടന്നു പോയിരുന്നു. കൊലയാളി സംഘം സഞ്ചരിച്ച ഇരുചക്ര വാഹനങ്ങൾക്ക് മുന്നിലായി ഈ കാർ കടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആദ്യമേ തന്നെ വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ കാർ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നാസറിന്റെ ബന്ധുവീടിന്റെ പിറകിലായി കാർ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കാർ വാടകയ്ക്ക് എടുത്ത് ഓടിച്ചിരുന്നയാളാണ് കൊലയാളി സംഘത്തിലെ മുഖ്യപ്രതി. ഇയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കാർ കസ്റ്റഡിയിലെടുക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. അഞ്ച് വാളുകളാണ് കൊലയാളി സംഘം ഈ കാറിൽ നിന്ന് എടുത്തിരുന്നത്. അതിൽ കൂടുതൽ ആയുധങ്ങൾ കാറിൽ ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്.
Comments