അഗർത്തല: നേതൃമാറ്റത്തിന് വേദിയായ ത്രിപുരയിൽ ക്യാബിനറ്റ് മന്ത്രിമാരായി 11 പേർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. എംഎൽഎമാർക്ക് ഗവർണർ സത്യദേവ് നരേൻ ആര്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എംഎൽഎമാരായ ജിഷ്ണു ദേവ് വർമ്മ, രത്തൻ ലാൽ നാഥ്, പ്രണജിത് സിൻഹ റായി, മനോജ് കാന്തി ദേബ്, സന്താന ചക്മ, രാം പ്രസാദ് പോൾ, ഭഗബാൻ ചന്ദ്രദാസ്, സുശാന്ത ചൗധരി, രാംപദ ജമാത്തിയ, നരേന്ദ്ര ചന്ദ്ര ദേബർമ്മ, പ്രേംകുമാർ റിയാംഗ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ രാംപദ ജമാത്തിയ, പ്രേംകുമാർ റിയാംഗും പുതിയ മന്ത്രിമാരാണ്. ബാക്കിയുളളവർ ബിപ്ലവ് ദേവ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു.
ബിജെപി നേതാവാണ് രാംപദ ജമാത്തിയ. പ്രേംകുമാർ റിയാംഗ് സഖ്യകക്ഷിയായ പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയുടെ പ്രതിനിധിയാണ്. ജിഷ്ണു ദേവ് വർമ്മ ഉപമുഖ്യമന്ത്രിയായി തുടരും.
2023 നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ മണിക് സാഹയ്‌ക്കായി കളമൊഴിഞ്ഞത്. ത്രിപുരയിലെ ബിജെപി അദ്ധ്യക്ഷൻ കൂടിയാണ് മണിക് സാഹ. ഇന്നലെയാണ് പുതിയ മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
Comments