തിരുവനന്തപുരം:മൂകാംബികയ്‌ക്ക് പോയ സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിൽ എത്തി എന്ന തരത്തിൽ നവമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിശദമായ അന്വേഷണത്തിൽ ബസിന് ദിശമാറിയിട്ടില്ലെന്ന് അധികൃതർ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.
മേയ് 8 ന് തിരുവനന്തപുരത്ത് നിന്നും മൂകാംബിക സർവ്വീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി അലഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്തകൾ. വിജിലൻസ് അന്വേഷണത്തിൽ ഇത് തികച്ചും തെറ്റാണെന്ന് കണ്ടെത്തി.
വാർത്തയിൽ വന്നത് പോലെ നിലവിൽ തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലെക്ക് കെഎസ്ആർടിസി – സ്വിഫ്റ്റ് സർവ്വീസ് നടത്തുന്നില്ല.
കെഎസ്ആർടിസി സ്വിഫ്റ്റിന്റെ എയർ ഡീലക്‌സ് ബസുകൾ എറണാകുളത്ത് നിന്നും, കൊട്ടാരക്കരയിൽ നിന്നുമാണ് കൊല്ലൂരിലേക്ക് സർവ്വീസ് നടത്തുന്നത്. കെഎസ്ആർടിസി സിഎംഡിയുടെ നിർദ്ദേശപ്രകാരം വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ മേയ് 8 ന് കൊട്ടരക്കരക്കയിൽ നിന്നുള്ള സർവ്വീസിലേയും, എറണാകുളത്ത് നിന്നുള്ള സർവ്വീസിലേയും യാത്രക്കാരെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് റൂട്ട് മാറി സർവ്വീസ് നടത്തിയില്ലെന്നും, യാത്ര സുഖകരമാണെന്നുമാണ് അറിയിച്ചത്.
കൂടാതെ ആ സർവ്വീസുകളിൽ ട്രെയിനിംഗ് നൽകുന്നതിന് ചുമതലയുണ്ടായിരുന്ന ഇൻസ്‌പെക്ടർമാർ നൽകിയ റിപ്പോർട്ടും ബസ് വഴി മാറി സഞ്ചരിച്ചില്ലെന്നാണ്. കൂടാതെ ബസുകളുടെ 7,8,9,10 തീയതികളിലെ ലോഗ് ഷീറ്റ് പരിശോധിച്ചപ്പോഴും സ്ഥിരം ഓടുന്ന ദൂരം മാത്രമേ ബസുകൾ സർവ്വീസ് നടത്തിയിട്ടുള്ളൂവെന്നും കണ്ടെത്തി.
ചുരുങ്ങിയ കാലം കൊണ്ട് കെഎസ്ആർടിസി സ്വിഫ്റ്റ് നേടിയ ജനപ്രീതിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില തൽപര കക്ഷികൾ ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്ന് മന്ത്രി ആരോപിച്ചു. ഇത്തരം വാർത്തകൾ ദുരുദ്ദേശപരമാണ്. നേരത്തെ സ്വിഫ്റ്റിനുണ്ടായ ചെറിയ അപകടങ്ങൾ പർവതീകരിച്ച് പ്രചരിപ്പിക്കുന്ന രീതി ചില കേന്ദ്രങ്ങൾ പിന്തുടർന്നിരുന്നതായും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കെഎസ്ആർടിസി – സ്വിഫ്റ്റ് ബസുകൾ അന്തർ സംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലാണ് കർണ്ണാടകത്തിലേക്ക് സർവ്വീസ് നടത്തുന്നത്. അത്തരം ഒരു കരാർ ഗോവയുമായി കെഎസ്ആർടിസി ഏർപ്പെട്ടിട്ടുമില്ല. ഗോവയിലേക്ക് സർവ്വീസ് നടത്തണമെങ്കിൽ പ്രത്യേക പെർമിറ്റ് എടുക്കണം. അഥവാ വഴിതെറ്റി ഗോവയിലേക്ക് പോയാൽ പോലും പെർമിറ്റ് ഇല്ലാതെ ഗോവയിലേക്ക് കടത്തി വിടില്ല. ഇത്തരം അടിസ്ഥാന വിവരങ്ങൾ പോലും ഇല്ലാത്തവരാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.















