തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി. ശംഖുമുഖം എയർപോർട്ട് റോഡ് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടി വീണ എസ് നായരാണ് പരാതി നൽകിയത്. എയർപോർട്ട് റോഡ് നിർമ്മാണത്തിൽ ക്രമക്കേട് നടന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ശംഖുമുഖം റോഡ് പുനർനിർമ്മിച്ചതിന് ശേഷം ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ട് രണ്ട് മാസമായിട്ടേയുള്ളൂ. അതിന് മുൻപ് തന്നെ റോഡിൽ വലിയ കുഴി രൂപപ്പെടുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. അതിനാൽ എയർപോർട്ട് റോഡ് നിർമ്മാണത്തിൽ അഴിമതിയുണ്ട് എന്നാണ് വീണയുടെ പരാതിയിൽ ആരോപിക്കുന്നത്. ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.
2018ലെ ഓഖി ദുരന്തത്തെയും കടല്‍ക്ഷോഭത്തെയും തുടർന്ന് തകർന്ന തിരുവനന്തപുരം-ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് 12 കോടിയോളം രൂപ ചെലവിട്ട പുനർ നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്
റോഡിനടിയിൽ കല്ലുകളിട്ട് ഉറപ്പിക്കുന്നതിന് പകരം ചെളി നിറച്ചതാണ് ഇത്തരത്തിൽ കുഴി രൂപപ്പെടാൻ എന്നാണ് പരാതിയിൽ പ്രധാനമായും ആരോപിക്കുന്നത്. ഇതിൽ അഴിമതി നടന്നെന്നും വീണ പറയുന്നു. അതേസമയം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ലെന്നാണ് റോഡിലെ കുഴി സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിന്ന് വരുന്ന വിശദീകരണം. റോഡിന്റെ ഉറപ്പ് വർദ്ധിപ്പിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും നടക്കാനുണ്ടെന്നും അതിനാലാണ് കുഴി രൂപപ്പെടാൻ കാരണമെന്നാണ് പിഡബ്ല്യുഡി നൽകുന്ന വിശദീകരണം. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ ഇത്തരം കുഴികൾ നികത്തപ്പെടുമെന്നും വകുപ്പ് വിശദീകരിക്കുന്നു.
Comments