തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള തുക മുഴുവൻ കണ്ടെത്തേണ്ട ബാദ്ധ്യത സർക്കാരിനില്ലെന്ന് ആവർത്തിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. മാനേജ്‌മെന്റും യൂണിയനുകളും ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ നിലപാടാണ് താൻ പറഞ്ഞത്. അതുകൊണ്ടാണ് താൻ പറഞ്ഞ കാര്യം ധനകാര്യമന്ത്രിയും ആവർത്തിച്ചത്. സർക്കാരിന് എല്ലാക്കാലത്തും കെഎസ്ആർടിസിക്ക് ശമ്പളത്തിന് വേണ്ടിയുളള മുഴുവൻ തുകയും കണ്ടെത്താൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ചിലർ തെറ്റിദ്ധരിച്ചു. പക്ഷെ ധനകാര്യമന്ത്രി കൂടി ഇക്കാര്യം പറഞ്ഞപ്പോൾ അത് സർക്കാർ നിലപാടാണെന്ന് വ്യക്തമായതായും ആന്റണി രാജു പറഞ്ഞു.
അപക്വമായ തീരുമാനങ്ങൾ കൈക്കൊണ്ട് പണിമുടക്കി ജനങ്ങളെ വഴിയാധാരമാക്കി കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന പണിമുടക്ക് സമരങ്ങളോട് യോജിപ്പില്ലെന്നാണ് താൻ പറഞ്ഞത്. എങ്ങനെ സമരം ചെയ്യണമെന്ന് അവര് പഠിച്ചല്ലോ. ആ രീതിയിൽ സമരം ചെയ്യുന്നതിനോട് തനിക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. പണിമുടക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുകയല്ലാതെ കുറയുകയില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിസന്ധിയെ മൂർദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരരീതിയോടുളള വിയോജിപ്പാണ് താൻ പറഞ്ഞത്. അല്ലാതെ സമരങ്ങളോടല്ല. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യൂണിയനുകൾക്ക് സമരങ്ങളിലേക്ക് പോകേണ്ടി വരും. അതിനോട് എതിർപ്പില്ല. സർക്കാർ നൽകിയ ഉറപ്പിൽ വിശ്വാസമർപ്പിക്കാതെ എടുത്തുചാടി ഒരു നിലപാട് എടുക്കുന്നതിനോടാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.















