ടോക്കിയോ: സർക്കാരിന്റെ കൊറോണ സഹായ ധനം അബദ്ധത്തിൽ 24കാരന്റെ ബാക്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇത് തിരിച്ചു വാങ്ങിക്കുന്നതിന് വേണ്ടി യുവാവിനെ ബന്ധപ്പെട്ടപ്പോഴേക്കും യുവാവ് പണം മുഴുവൻ ഓൺലൈൻ ചൂതാട്ടത്തിന് ഉപയോഗിച്ച് പാഴാക്കിയതായി കണ്ടെത്തി. ദക്ഷിണ ജപ്പാനിലെ അബുവിലാണ് സംഭവം. ജപ്പാനിൽ കൊറോണ ബാധിച്ച 463 കുടുംബങ്ങൾക്കുള്ള ധനസഹായമാണ് അധികൃതർ യുവാവിന്റെ അക്കൗണ്ടിലേക്ക് അയച്ചത്.
അക്കൗണ്ട് നമ്പർ തെറ്റിപ്പോവുകയായിരുന്നു. 46.3 ദശലക്ഷം(ഏകദേശം 2.78 കോടി രൂപ) യെൻ ആണ് കൈമാറിയത്. ഓരോ കുടുംബത്തിന് 10,000 യെൻ വീതമായിരുന്നു സർക്കാർ പദ്ധതി പ്രകാരം ലഭിക്കേണ്ടത്. കഴിഞ്ഞ മാസം എട്ടാം തീയതിയാണ് പണം യുവാവിന്റെ അക്കൗണ്ടിലെത്തിയത്. തുടക്കത്തിൽ അധികൃതരുമായി സഹകരിക്കാമെന്ന് യുവാവ് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ അക്കൗണ്ടിലെ മുഴുവൻ പണവും യുവാവ് പിൻവലിച്ചതായി കണ്ടെത്തി.
ഓരോ രണ്ടാഴ്ച കൂടുന്തോറും ആറ് ലക്ഷം യെൻ വെച്ചായിരുന്നു യുവാവ് പിൻവലിച്ചിരുന്നത്. സർക്കാരിനോട് മുഴുവൻ തുകയും നൽകുമെന്ന് യുവാവ് വാക്ക് നൽകിയിരുന്നു. എന്നാൽ പെട്ടെന്ന് ഒരു ദിവസം യുവാവ് അപ്രത്യക്ഷനാവുകയായിരുന്നു. യുവാവിന്റെ അഭിഭാഷകനാണ് ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടമായ വിവരം അറിയിക്കുന്നത്. യുവാവിനെതിരെ നിയമനടപടിയ്ക്കൊരുങ്ങുകയാണ് അബുവിലെ മുനിസിപ്പൽ അധികൃതർ.
Comments