ന്യൂഡൽഹി : ഷീന ബോറ കൊലക്കേസിൽ ഇന്ദ്രാണി മുഖർജിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആറര വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് കോടതി ഇവർക്ക് ജാമ്യം നൽകിയത്. കേസിലെ വിചാരണ ഉടൻ അവസാനിക്കില്ലെന്നും ഇതിനകം തന്നെ ഇവർ ആറര വർഷം ജയിൽ വാസം അനുഭവിച്ച് കഴിഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി.
സാക്ഷികളിൽ പകുതി പേരുടെ മൊഴികൾ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ദീർഘകാലം പ്രതി ജയിലിലായിരുന്നെന്നും അതിനാൽ അവർ ജാമ്യം അർഹിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതിയും ഇന്ദ്രാണി മുഖർജിയുടെ മുൻ ഭർത്താവുമായ പീറ്റർ മുഖർജി 2020 ഫെബ്രുവരി മുതൽ ജാമ്യത്തിലാണ്. പീറ്റർ മുഖർജിക്ക് ജാമ്യം അനുവദിച്ച അതേ വ്യവസ്ഥകൾ ഇന്ദ്രാണി മുഖർജിയും പാലിക്കണമെന്ന് കോടതിയുടെ നിർദ്ദേശമുണ്ട്.
2012 ൽ ആദ്യ ഭർത്താവിലുണ്ടായ മകൾ ഷീന ബോറയെ മുൻ ഭർത്താവ് സഞ്ജയ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കൊപ്പം ചേർന്ന് ഇന്ദ്രാണി മുഖർജി കൊലപ്പെടുത്തിയെന്നാണ് കേസ്. അന്നത്തെ ഇവരുടെ ഭർത്താവായിരുന്ന പീറ്റർ മുഖർജിയുടെ മുൻ ഭാര്യയിലുണ്ടായ മകനുമായി ഷീന ബോറ അടുപ്പത്തിലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം വനപ്രദേശത്ത് കൊണ്ടുപോയി കത്തിച്ച് കളയുകയായിരുന്നു.
ഈ സംഭവം ആരും അറിഞ്ഞില്ലെങ്കിലും മൂന്ന് വർഷത്തിന് ശേഷം, 2015 ൽ ഇത് മറനീക്കി പുറത്ത് വന്നു. ഡ്രൈവർ ശ്യാംവർ റായ് മറ്റൊരു കേസിൽ പിടിയിലായതോടെയാണ് ഏവരും ഞെട്ടിയ കൊലക്കേസിന്റെ വിവരം രാജ്യമറിഞ്ഞത്. തുടർന്ന് ഇന്ദ്രാണി മുഖർജിയെ പിടികൂടുകയായിരുന്നു. കേസിൽ പ്രതിയായ പീറ്റര് മുഖർജിക്ക് പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇന്ദ്രാണി മുഖർജിയുടെ അപേക്ഷകൾ സിബിഐ കോടതി തള്ളുകയായിരുന്നു.
Comments