ഇടുക്കി: വാഗമൺ ഓഫ് റോഡ് റേസ് കേസിൽ നടൻ ജോജു ജോർജ്ജ് ഇന്ന് ഇടുക്കി ആർടിഒയ്‌ക്ക് മുന്നിൽ ഹാരജരായേക്കില്ല. ഓഫ്‌റോഡ് റേസിൽ അപകടകരമയ വിധത്തിൽ വാഹനം ഓടിച്ചെന്ന് ആരോപിച്ച് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആർടി ഒഫീസ് നോട്ടീസ് അയച്ചിരുന്നു. ഇന്ന് ഹാജരാകുമെന്ന് ജോജു നേരത്തെ അറിയിച്ചിരുന്നു.
ഇടുക്കി ജില്ലയിൽ ഓഫ് റോഡ് മത്സരത്തിനിടെ തുടർച്ചയായി അപകടങ്ങൾ ഉണ്ടാവുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമെ ജില്ലയിൽ ഓഫ് റോഡ് റേസ് നടത്താൻ അനുവാദമുള്ളൂ. ഇത് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ കളക്ടർ ഏർപ്പെടുത്തിയ വിലക്ക് മറികടന്നാണ് റേസ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
ജോജു ജോർജ്ജ് ഓഫ് റോഡ് റേസിൽ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് കഴിഞ്ഞ ദിവസം റൈഡ് സംഘടിപ്പിച്ചത്. ആദ്യമായാണ് ഒരു ഓഫ് റോഡിംഗ് മത്സരത്തിൽ ജോജു പങ്കെടുക്കുന്നത്. അതേസമയം ജോജു അടക്കമുള്ളവർ വാഹനം ഓടിച്ചത് എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചാണെന്ന് സംഘാടകർ അറിയിച്ചിരുന്നു.
Comments