തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഗതാഗതമന്ത്രി ആന്റണി രാജുവിനെ തള്ളി ആനത്തലവട്ടം ആനന്ദൻ. പൊതുമേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ആനത്തലവട്ടം പറഞ്ഞു. സർക്കാർ സഹായം തേടുന്നത് ഒരു കുറവാണെന്ന് ചിലർ കരുതുന്നു. ആ തോന്നൽ സിഐടിയുവിനില്ല. കെ.എസ്.ആർ.ടി.സി സ്വന്തം കാലിൽ നിന്ന ചരിത്രമില്ലെന്നും ആനത്തലവട്ടം പറഞ്ഞു.
കെഎസ്ആർടിസിയെ സർക്കാർ സഹായിക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന തൊഴിലാളികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കി. ഇടതുപക്ഷ സർക്കാരിന് യോജിച്ച പ്രസ്താവനയല്ല മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ശമ്പളപ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു നടത്തുന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനത്തലവട്ടം.
എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം ഉറപ്പാക്കുന്ന തരത്തിൽ പ്രതിസന്ധിയ്‌ക്ക് ശാശ്വത പരിഹാരം കാണണം എന്നതാണ് ധർണയുടെ പ്രധാന ആവശ്യം. പൊതുമേഖലാ സ്ഥാപനത്തെ പൂർണ്ണമായും കൈവിട്ടത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായി. എങ്ങനെ കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാമെന്നതിന് ബദൽ നയം സിഐടിയു രൂപീകരിച്ച് അടുത്തമാസം സർക്കാരിന് സമർപ്പിക്കുമെന്നും ആനത്തലവട്ടം വ്യക്തമാക്കി.
അതേസമയം കെഎസ്ആർടിസിയിൽ ഇന്ന് ശമ്പളം വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിനായി മാനേജ്‌മെന്റ് 50 കോടി രൂപ ഓവർ ഡ്രാഫ്റ്റ് ചെയ്തിട്ടുണ്ട്. സർക്കാർ സഹായത്തിന് കാത്തിരിക്കാതെ ശമ്പളവിതരണം ചെയ്യാനാണ് കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ തീരുമാനം. അതേസമയം എല്ലാ ജീവനക്കാർക്കും ഇന്ന് ശമ്പളം ലഭിക്കില്ല.
Comments