കാബൂൾ: അഫ്ഗാനിലെ മനുഷ്യാവകാശ കമ്മീഷൻ പിരിച്ചുവിട്ട താലിബാൻ തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ. താലിബാൻ ഭരണകൂടത്തിന്റെ തീരുമാനം അപലപനീയമാണെന്ന് മിഷെല്ലെ ബാഷെലെറ്റ് പറഞ്ഞു. അഫ്ഗാനിൽ വർദ്ധിച്ചുവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലും മിഷെല്ലെ ആശങ്ക രേഖപ്പെടുത്തി.
അഫ്ഗാൻ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷനെയാണ് പിരിച്ചുവിടാൻ താലിബാൻ തീരുമാനിച്ചത്. ഇത് തന്നെ ഞെട്ടിച്ചതായി അവർ പറഞ്ഞു. വെല്ലുവിളികൾ നേരിട്ടിരുന്ന നിരവധി അവസരങ്ങളിൽ അസാധാരണമായി പ്രവർത്തിച്ച പാരമ്പര്യമാണ് അഫ്ഗാൻ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷനുളളതെന്ന് അവർ ചൂണ്ടിക്കാട്ടി. എല്ലാ അഫ്ഗാനികളുടെയും പ്രത്യേകിച്ച് സംഘർഷങ്ങളിൽ ഇരകളാകേണ്ടി വന്നവരുടെ മനുഷ്യാവകാശങ്ങളിൽ വെളിച്ചം പകരുന്നതായിരുന്നു അത്.
ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്റെ വിശ്വസ്തരായ പങ്കാളികളായിരുന്നു അഫ്ഗാൻ കമ്മീഷനെന്നും മിഷെല്ലെ ബാഷെലെറ്റ് ചൂണ്ടിക്കാട്ടി. അതിന്റെ നഷ്ടം അഫ്ഗാൻ സമൂഹത്തിന് മേലുളള ഏറ്റവും വലിയ പിന്തിരിപ്പൻ നടപടിയാണെന്നും അവർ പറഞ്ഞു.
മാർച്ചിൽ കാബൂൾ സന്ദർശിച്ചപ്പോൾ കമ്മീഷന്റെ പ്രവർത്തനം വീണ്ടും ആരംഭിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നതാണെന്നും അവർ പറഞ്ഞു. പൊതുജനങ്ങളിൽ നിന്നുൾപ്പെടെ പരാതി സ്വീകരിക്കുന്നത് പുനരാരംഭിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തിരുന്നതായി അവർ കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ താലിബാൻ നിർദ്ദേശിച്ചത്.
Comments