തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പോലീസ് തിരയുന്ന വിജയ് ബാബു ജോർജ്ജിയയിലേക്ക് കടന്നതായി സൂചന. നടനും നിർമാതാവുമായ വിജയ് ബാബു ദുബായിൽ നിന്ന് ജോർജ്ജിയയിലേക്ക് കടന്നുവെന്നാണ് വിവരം.
മെയ് 24ന് കേരളത്തിൽ എത്താമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. താനൊരു ബിസിനസ് ടൂറിലാണെന്നും 24ന് എത്തിക്കോളാമെന്നുമായിരുന്നു റീജിയണൽ പാസ്‌പോർട്ട് ഓഫീസറെ നടൻ അറിയിച്ചത്. ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് വിജയ് ബാബു ജോർജ്ജിയയിലേക്ക് കടന്ന വിവരം അറിയുന്നത്.
നിലവിൽ കുറ്റവാളികളെ കൈമാറാനുള്ള കരാർ ജോർജ്ജിയയുമായി ധാരണയാകാത്ത സാഹചര്യത്തിൽ നടനെ വിട്ടുകിട്ടാൻ പ്രതിസന്ധികളേറുമെന്നാണ് സൂചന. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കാൻ കോടതി വൈകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടൻ കേരളത്തിൽ എത്താത്തതെന്നും വിവരമുണ്ട്. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമാകും വരെ ഇന്ത്യയിൽ നിന്നും മാറി നിൽക്കാനാണ് നടന്റെ നീക്കമെന്ന് പോലീസ് കരുതുന്നു. ഇപ്പോൾ രാജ്യത്തേക്ക് മടങ്ങിയെത്തിയാൽ നടനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കുമെന്നത് ഭയന്നാണ് വിജയ് ബാബു തിരികെയെത്താൻ മടിക്കുന്നതെന്നും പോലീസ് വിലയിരുത്തി.
നിലവിൽ യുഎഇ പോലീസുമായി ബന്ധപ്പെടുകയാണ് അന്വേഷണ സംഘം. രാജ്യം വിട്ടുപോകുന്ന കുറ്റവാളികൾക്കെതിരെ പുറപ്പെടുവിക്കുന്ന റെഡ് കോർണർ നോട്ടീസ് വിജയ്ബാബുവിനെതിരെ പുറത്തിറക്കാനുള്ള നടപടികൾ കൈക്കൊള്ളാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം നടന്റെ പാസ്‌പോർട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കൊച്ചി സിറ്റി പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Comments