ഇടുക്കി:മൂന്നാർ പോലീസ് സ്റ്റേഷനിൽ വിവരം ചോർത്തൽ വിവാദത്തിൽ ആരോപണ വിധേയനായ ഒരു പോലീസ് ഉദ്യോഗസ്ഥന് സ്ഥാന ചലനം. അടിമാലി സ്വദേശിയായ ഇദ്ദേഹത്തെ മുല്ലപ്പെരിയാർ പോലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയിരിക്കുന്നത്.
സ്റ്റേഷനിലെ കമ്പ്യൂട്ടർ ഉപയോഗിച്ച് പോലീസിന്റെ ഔദ്യോഗിക ഡേറ്റാ ബേസിൽ നിന്ന് വിവരങ്ങൾ ചോർത്തി തീവ്രവാദ സംഘടനകൾക്ക് കൈമാറിയെന്നാണ് ഉയരുന്ന ആരോപണം. അതേ സമയം സ്വഭാവിക സ്ഥലമാറ്റമാണിതെന്നാണ് മുതിർന്ന പോലീസുദ്യോഗസ്ഥർ പറയുന്നത്.
കഴിഞ്ഞ ദിവസം തീവ്രവാദ സംഘടനകൾക്ക് നിർണായക വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണം നേരിടുന്ന പോലീസുകാരുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു.
സ്റ്റേഷനിലെ പ്രധാനരേഖകൾ കൈകാര്യംചെയ്യുന്ന ഡേറ്റാ ഓപ്പറേറ്റർ വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെയും മറ്റു രണ്ടുപേരുടെയും ഫോണുകളാണ്. ഇവ വിശദ പരിശോധനയ്‌ക്കായി സൈബർ സെല്ലിന് കൈമാറി. ഫോണിലെ വിവരങ്ങൾ ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ പുറത്ത് വരൂ.
മൂന്നാർ സ്റ്റേഷനിലെ കംപ്യൂട്ടറിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടെന്ന് രഹസ്വാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ഏജൻസികൾ അന്വേഷണം നടത്തിവരികയായിരുന്നു. സ്റ്റേഷനിലെ മൂന്ന് പോലീസുകാരെയാണ് ഏജൻസികൾ നിരീക്ഷിച്ചത്. സംഭവം പുറത്തായതിന് പിന്നാലെയാണ് ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments