മുംബൈ: രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും ഉത്തരവാദിത്തപ്പെട്ട താരമാരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു അത് അശ്വിനെന്ന് രവിചന്ദ്ര അശ്വിൻ മാത്രം. ഏതു പൊസിഷനിലും താൻ കളിക്കുമെന്ന് തെളിയിക്കുകയാണ് അശ്വിൻ. ഇന്നലെ രാജസ്ഥാന് അവിശ്വസനീയമായ വിജയം സമ്മാനിച്ച അശ്വിന്റെ നിർണ്ണായക ബാറ്റിംഗിനെ വാനോളം പുകഴ്‌ത്തുകയാണ് സീനിയർതാരങ്ങൾ.
ഇത്തവണ ഐപിഎല്ലിൽ പലപ്പോഴും ബാറ്റിംഗിൽ സ്ഥാനക്കയറ്റം നൽകിയിറക്കാൻ ടീമിന് സാധിക്കുന്ന താരമെന്ന നിലയിലേക്കാണ് അശ്വിന്റെ ഉജ്ജ്വലമായ മാറ്റം. ഇത്തവണ 3,5,8 സ്ഥാനങ്ങളിലാണ് അശ്വിൻ ബാറ്റ് ചെയ്തത്. ബാറ്റിംഗ് തകർച്ച ടീം നേരിട്ട എല്ലാ സന്ദർഭത്തിലും അശ്വിൻ രക്ഷകനാകുന്ന കാഴ്ചയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. തുടർച്ചയായി പരാജയമാകുന്ന ജോസ് ബട്‌ലറും മദ്ധ്യനിരയിൽ ദേവ്ദത്ത് പടിക്കലും സഞ്ജുസാംസണും ഇന്നലെ പരാജയപ്പെട്ടപ്പോൾ ഒരു വശത്ത് യശസ്വി ജയ്‌സ്വാൾ അർദ്ധസെഞ്ച്വറിയോടെ ടീമിന് കരുത്തായി. എന്നാൽ ജയ്‌സ്വാൾ പുറത്തായതിന് ശേഷം അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഹിറ്റ്‌മെയറും മടങ്ങിയതോടെ രാജസ്ഥാൻ തോൽവി മണത്തു.
എന്നാൽ ഒരറ്റത്ത് ഉറച്ചു നിന്ന അശ്വിൻ ചെന്നൈയെ നിരാശപ്പെടുത്തി വിജയം തട്ടിയെടുക്കുകയായിരുന്നു. മൂന്ന് സിക്‌സറും രണ്ടു ഫോറും പറത്തിയാണ് കളി തീരാൻ രണ്ടു പന്തുകൾ മാത്രം അവശേഷിക്കേ അശ്വിൻ ടീമിന് ജയം സമ്മാനിച്ചത്. 23 പന്തിലാണ് അശ്വിന്റെ 40 റൺസ് നേട്ടം. പ്ലേ ഓഫ് നേരത്തേ ഉറപ്പിച്ചിരുന്നെങ്കിലും ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ സ്ഥാനമുറപ്പിക്കാനും രാജസ്ഥാന് സാധിച്ചിരിക്കുകയാണ്.
Comments