ലക്‌നൗ: വാരണാസിയിലെ ഗ്യാൻവ്യാപി മസ്ജിദുമായി ബന്ധപ്പെട്ട് ഹൈന്ദവ വിശ്വാസികൾ ഉയർത്തുന്ന വാദങ്ങളെ ബലപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ഗ്യാൻവ്യാപിയുടെ 154 വർഷം പഴക്കുമുള്ള ചിത്രത്തിലാണ് ഹിന്ദു ആരാധാനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുന്നത്.
1868 ൽ ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ സാമുവൽ ബോൺ എടുത്തതാണ് ചിത്രം. ഗ്യാൻവ്യാപി മസ്ജിദിനുള്ളിലെ ഭിത്തിയിൽ ഹനുമാൻ സ്വാമിയുടെ വിഗ്രഹവും സമീപത്തെ തൂണുകളിൽ നിരവധി മണികളും ഹിന്ദു ആരാധനാ അടയാളങ്ങളും വ്യക്തമായി കാണാൻ സാധിക്കുന്നു.
പരമശിവന്റെ പതിനൊന്നാമത്തെ രുദ്രാവതാരമായ ഹനുമാൻ സ്വാമിയുടെ സാന്നിധ്യവും കൈലാസനാഥന്റെ പ്രധാന സേവകനായ നന്ദിയുടെ സാന്നിധ്യവും ക്ഷേത്ര പരിസരമായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ്. ഒരു ദേശീയമാദ്ധ്യമമാണ് നിർണായകമായ ഈ ചിത്രം പുറത്ത് വിട്ടത്.
ഔറംഗസേബിന്റെ പടയോട്ടത്തിൽ തകർന്ന പ്രാചീന കാശി ക്ഷേത്രത്തിനുള്ളിൽ ഹിന്ദു ദേവതകളുടെ വിഗ്രഹ സാന്നിധ്യത്തെക്കുറിച്ച് അഭിഭാഷകരുടെ റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. മസ്ജിദിനുള്ളിലെ വിഗ്രഹങ്ങളിൽ കൂടി പ്രാർത്ഥന നടത്തിയാൽ മാത്രമേ കാശി ക്ഷേത്ര ദർശന പ്രദക്ഷിണം പൂർത്തിയാവൂ എന്നാണ് ഹൈന്ദവരുടെ വിശ്വാസം.
Comments