കൊൽക്കത്ത: കേന്ദ്രസർക്കാർ ഇന്ധന നികുതി കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ഇന്ധനത്തിന്റെ നികുതി കുറച്ചതും ഉജ്ജ്വല യോജന വഴി പാചക വാതകത്തിന് സബ്‌സിഡി നൽകിയതും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമാണെന്ന് മമത ആരോപിച്ചു.
ഇത്തരത്തിൽ വില കുറയ്‌ക്കുന്നത് കൊണ്ട് ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള വളരെ ചെറിയ വിഭാഗം ജനങ്ങൾക്ക് മാത്രമാണ് ഗുണമുണ്ടാകുന്നതെന്നും തൃണമൂൽ നേതാവ് പറഞ്ഞു. ബിപിഎൽ വിഭാഗത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഉജ്ജ്വല യോജനയ്‌ക്ക് കീഴിലുള്ളത്. കേന്ദ്രസർക്കാരിന്റെ നീക്കം ‘ഇലക്ഷൻ സ്റ്റണ്ട്’ മാത്രമാണ്. സമാനമായി ഇന്ധന നികുതി കുറയ്‌ക്കാൻ പശ്ചിമ ബംഗാൾ സർക്കാർ ഒരുക്കമല്ല. കേന്ദ്രം എക്‌സൈസ് തീരുവയുടെ പേരിൽ വലിയ തുക ഈടാക്കുമ്പോൾ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തുന്ന വാറ്റ് കുറയ്‌ക്കാൻ സംസ്ഥാനം തയ്യാറാവുകയില്ലെന്നും മമത വ്യക്തമാക്കി. ബംഗാളിൽ ചേർന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തതായും അവർ കൂട്ടിച്ചേർത്തു.
ഹിറ്റ്‌ലറേക്കാളും സ്റ്റാലിനേക്കാളും മുസോളിനിയേക്കാളും കഷ്ടമാണ് ബിജെപിയുടെ കാര്യമെന്നും മമത വിലപിച്ചു. ബുൾഡോസർ ഉപയോഗപ്പെടുത്തിയാണ് ബിജെപി ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്ര ഏജൻസികൾ ഇടപെടുകയാണ്. ജനാധിപത്യം സംരക്ഷിക്കാൻ കേന്ദ്ര ഏജൻസികൾക്ക് സ്വയം ഭരണാവകാശം നൽകണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Comments