കൊച്ചി: കേരള പോലീസിൽ നിന്നും മോശം അനുഭവമുണ്ടായെന്ന നടി അർച്ചന കവിയുടെ വെളിപ്പെടുത്തലിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ച് കൊച്ചി പോലീസ്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നടി പരാമർശിക്കുന്ന സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവർ ആരാണെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിൽ ഓട്ടോയിൽ സഞ്ചരിക്കുമ്പോഴാണ് കേരള പോലീസിൽ നിന്നും മോശം അനുഭവമുണ്ടായതെന്ന് അർച്ചന കവി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. മോശമായാണ് പോലീസ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി കുറിച്ചു. കേരള പോലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളോടൊപ്പമാണ് അർച്ചന ഇൻസ്റ്റഗ്രാം സ്‌റ്റോറി പങ്കുവെച്ചത്.
സുഹൃത്തിനും കുടുംബത്തിനുമൊപ്പം യാത്ര ചെയ്യവെയാണ് സംഭവം. സ്ത്രീകൾ മാത്രമായി ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ പോലീസ് തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയായിരുന്നു.
വീട്ടിൽ പോവുകയാണെന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്ന് പോലീസ് ചോദിച്ചുവെന്നും നടി കൂട്ടിച്ചേർത്തു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോയെന്ന ചോദ്യത്തോടെയാണ് അർച്ചന കുറിപ്പ് പങ്കുവച്ചത്.
അർച്ചന കവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണരൂപം:
”ജെസ്‌നയും ഞാനും അവളുടെ കുടുംബത്തിനൊപ്പം മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തു. ഓട്ടോയിൽ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. പോലീസ് വളരെ മോശമായി പെരുമാറി. സുരക്ഷിതമായി അനുഭവപ്പെട്ടില്ല. വീട്ടിൽ പോവുകയാണ് എന്ന് അറിയിച്ചപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്നാണ് പോലീസ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ പ്രശ്‌നമൊന്നുമില്ല. എന്നാൽ അതിന് ഒരു രീതിയുണ്ട്. ഇവിടെയത് അങ്ങേയറ്റം ബുദ്ധിമുട്ടിപ്പിക്കുന്നതായിരുന്നു”.
Comments