കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊച്ചുകുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിച്ചവരെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. എബിസി മലയാളം ന്യൂസ് എന്ന വെബ് ചാനലിലെ ജയശങ്കർ വ്യൂസ് എന്ന വീഡിയോ പരിപാടിയിലൂടെയാണ് പോപ്പുലർ ഫ്രണ്ടിന്റെ വെല്ലുവിളിയെ ജയശങ്കർ വിമർശിച്ചത്.
പോപ്പുലർ ഫ്രണ്ടുകാരോടും ആ കുട്ടിയുടെ മാതാപിതാക്കളോടും പറയാനുളളത് മര്യാദയ്‌ക്ക് ജീവിച്ചോ എന്ന മുന്നറിയിപ്പ് മാത്രമാണെന്നും മര്യാദയ്‌ക്ക് ജീവിച്ചില്ലേൽ സിറിയയിൽ പോയി പൊട്ടിത്തെറിക്കേണ്ടി വരുമെന്നും ജയശങ്കർ പറഞ്ഞു. ഇത് കേട്ടാൽ ഞങ്ങൾ ആരും പേടിക്കില്ല. നിങ്ങളുടെ ചില ആരാധകൻമാർക്ക് രോമാഞ്ചം ഉണ്ടാകും. മര്യാദയ്‌ക്ക് ജീവിച്ചാൽ നമുക്ക് എല്ലാവർക്കും കൊളളാം. ഇല്ലെങ്കിൽ തടിയന്റവിട നസീറിന്റെയോ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെയും അഫ്‌സൽ ഗുരുവിന്റെയും അജ്മൽ കസബിന്റെയുമൊക്കെ അവസ്ഥ ഉണ്ടാകുമെന്നും ജയശങ്കർ പറഞ്ഞു.
മുദ്രാവാക്യം വിളിച്ചുതരാൻ പലരും ഉണ്ടാകും. പുലിവാല് പിടിക്കുന്നവർ പിടിക്കുക തന്നെ ചെയ്യുമെന്ന് വിനയപൂർവ്വം സ്‌നേഹബുദ്ധ്യാ ഉപദേശിക്കുകയാണെന്നും ജയശങ്കർ പറഞ്ഞു. തീവ്രവാദ വിരുദ്ധ ദിനമായിരുന്നു മെയ് 21. നമ്മുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തമിഴ് തീവ്രവാദികളുടെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനം. ആ ദിവസം തന്നെയാണ് പേരറിവാളൻ ചെന്നൈയിൽ മുഖ്യമന്ത്രി സ്റ്റാലിനെ പോയി കണ്ട് ആശീർവാദം വാങ്ങിയത്. അന്നാണ് പോപ്പുലർ ഫ്രണ്ടും പരിപാടി സംഘടിപ്പിച്ചത്. അതിലാണ് ഇത്തരത്തിലുളള മുദ്രാവാക്യം വിളി ഉയർന്നതെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
അരിയും മലരും കാത്തുവെച്ചോ കുന്തിരിക്കം വാങ്ങി വീട്ടിൽ വെച്ചോ എന്ന് പറയുന്നതിന്റെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. കനയ്യ കുമാർ ജെഎൻയുവിലൊക്കെ വിളിച്ച ആസാദി മുദ്രാവാക്യം പിന്നെ വഴിയേ പോകുന്ന എല്ലാവരും വിളിക്കാൻ തുടങ്ങി. ഇന്ത്യയുടെ സർവ്വനാശത്തിന് വേണ്ടി ആസാദി, ഫാസിസത്തിനെതിരെ ആസാദിയൊക്കെ വിളിക്കുന്നവരുണ്ട്. ജനാധിപത്യ രാജ്യമായതിനാൽ എന്തിനും അവകാശമുണ്ട്. കുട്ടി വിളിക്കുന്ന മുദ്രാവാക്യം വലിയ ആളുകൾ ഏറ്റുവിളിക്കുന്നുണ്ടെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
1992 ൽ മഅദനി ഇതുപോലെ എറണാകുളം മറൈൻ ഡ്രൈവിൽ വലിയ പരിപാടി നടത്തിയിരുന്നു. ഇസ്ലാമിക് സേവക് സംഘത്തിന്റെ പേരിലായിരുന്നു പരിപാടി. ആറ് മാസങ്ങൾക്ക് ശേഷം ബോംബ് സ്‌ഫോടനമുണ്ടായതും അദ്ദേഹത്തിന് സംഭവിച്ചതുമൊക്കെ ജനങ്ങൾക്ക് അറിയാം. മഅദനിയുടെ ഇന്നത്തെ അവസ്ഥയും ഓർക്കുന്നത് നല്ലതായിരിക്കുമെന്നും ജയശങ്കർ പറഞ്ഞു.
Comments