എറണാകുളം: വെണ്ണല പ്രസംഗ കേസിൽ ഹാജരായ പി.സി ജോർജിനെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്നും മാറ്റി. കൊച്ചി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കാണ് മാറ്റിയത്. പാലാരിവട്ടം പോലീസ് സ്റ്റേഷന് മുൻപിൽ പി.സി ജോർജിനെ പിന്തുണച്ച് നൂറുകണക്കിന് പേർ തടിച്ച് കൂടിയതിനെ തുടർന്നാണ് നടപടി. ഇതിന് ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഡിസിപിയുടെ വാഹനത്തിലാണ് അദ്ദേഹത്തെ പാലാരിവട്ടം സ്റ്റേഷനിൽ നിന്നും മാറ്റിയത്. എങ്ങോട്ടാണ് അദ്ദേഹത്തെ മാറ്റിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. വെണ്ണല പ്രസംഗ കേസിൽ പി.സി ജോർജിന്റെ മൊഴിയെടുക്കുന്നതിനും മറ്റ് നടപടിക്രമങ്ങൾക്കും വേണ്ടിയാണ് സ്റ്റേഷനിൽ നിന്നും മറ്റൊരുടിത്തേക്ക് മാറ്റിയത്.
വെണ്ണല പ്രസംഗവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷമാകും തിരുവനന്തപുരം പോലീസിന് മുൻപിൽ ഹാജരാക്കാനായി കൊണ്ടുപോകുക. ഉച്ചയ്ക്ക് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരായ പി.സി ജോർജ് ഏകദേശം ഒരു മണിക്കൂറോളം അവിടെയുണ്ടായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പിസി ജോർജിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
തിരുവനന്തപുരത്ത് പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പി.സി ജോർജിന്റെ ജാമ്യം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പി.സി ജോർജ് പാലാരിവട്ടം പോലീസിൽ ഹാജരായത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേത് ആയിരുന്നു ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ്. ഇതിന് പിന്നാലെ പി.സി ജോർജ് മകൻ ഷോൺ ജോർജുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
പി സി ജോർജിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് പോലീസ് സ്റ്റേഷനിൽ തടിച്ച് കൂടിയത്. ബിജെപിയും അദ്ദേഹത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പി.സി ജോർജിന് പിന്തുണ അറിയിച്ച് പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.
Comments