ബംഗളൂരു: കർണാടകയിൽ വീണ്ടും ഹിജാബ് വിവാദങ്ങൾക്ക് തിരികൊളുത്തി ഒരു വിഭാഗം വിദ്യാർത്ഥിനികൾ. ക്ലാസുകളിൽ ഹിജാബ് ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനികൾ ഡെപ്യൂട്ടി കമ്മീഷണർക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ചെത്തിയ ഇവരെ ക്ലാസുകളിൽ പ്രവേശിപ്പിച്ചത് വലിയ പ്രതിഷേധത്തിന് കാരണാമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം മാത്രമേ ധരിക്കാൻ പാടുള്ളൂ എന്ന് കർണാടക ഹൈക്കോടതിയുടെ വിധിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ 16ന് മംഗളൂരു സർവ്വകലാശാല ഹിജാബിന് ക്ലാസ് മുറികളിൽ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന് ശേഷവും ഹിജാബ് ധരിച്ചെത്തിയ കുട്ടികളെ ക്ലാസിലേക്ക് പ്രവേശിക്കാൻ ചില അദ്ധ്യാപകർ അനുവദിക്കുകയായിരുന്നു. ഇതാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്.
കോടതി വിധിയ്ക്ക് ശേഷം തങ്ങൾ ഹിജാബ് ധരിച്ചാണ് ക്ലാസുകളിൽ എത്തിയിരുന്നതെന്നും, എന്നാൽ ഇപ്പോഴുള്ള ഉത്തരവിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥിനികൾ ഡെപ്യൂട്ടി കമ്മീഷണറെ സമീപിച്ചിരിക്കുന്നത്. പരീക്ഷകൾ ഉൾപ്പെടെ എഴുതിയത് ഹിജാബ് ധരിച്ചാണ്. ഉത്തരവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാളുമായി തങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ വ്യക്തമായ മറുപടി തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.
Comments