കൊച്ചി: ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തും വിളിച്ചുപറയാമെന്നുള്ള സ്ഥിതിവിശേഷമാണോ സംസ്ഥാനത്തുള്ളതെന്ന് കോടതി ചോദിച്ചു. ആലപ്പുഴയിൽ റാലി സംഘടിപ്പിച്ച പോപ്പുലർഫ്രണ്ട് പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
പോപ്പുലർഫ്രണ്ട് റാലിയ്‌ക്കെതിരെ ഹൈക്കോടതിയിൽ നേരത്തെ ഹർജി ലഭിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് കോടതി വിമർശനം ഉന്നയിച്ചത്. പ്രായപൂർത്തിയാകാത്ത ആൺ കുട്ടി മുദ്രാവാക്യം വിളിച്ചത് ഈ റാലിയിൽ അല്ലേയെന്ന് ചോദിച്ച് കൊണ്ടായിരുന്നു കോടതി വിമർശനം ഉന്നയിക്കാൻ ആരംഭിച്ചത്.
രാജ്യത്ത് എന്താണ് നടക്കുന്നത്?. റാലിയിൽ ആര് പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാലും അതിന് ഉത്തരവാദികൾ സംഘാടകർ ആണ്. ഇങ്ങനെ എന്തും വിളിച്ച് പറയാനുള്ള അവസ്ഥയാണോ സംസ്ഥാനത്തുള്ളത്. ഇത്തരം ആളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. റാലിയ്‌ക്കെതിരെ നൽകിയ ഹർജി തീർപ്പാക്കുന്നതായും കോടതി വ്യക്തമാക്കി.
അതേസമയം സംഭവം ദൗർഭാഗ്യകരമായി പോയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Comments