വാഷിംഗ്ടൺ: സമൂഹമാദ്ധ്യമങ്ങളായ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും സ്വകാര്യതാ നയത്തിൽ മാറ്റം. മാതൃകമ്പനിയായ മെറ്റയാണ് സ്വകാര്യതാ നയത്തിൽ അപ്‌ഡേഷൻ പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ജൂലൈ 26 ഓടെ മാറ്റം പൂർണമായും പ്രാബല്യത്തിൽ വരുത്താനാണ് കമ്പനി തീരുമാനം.
ഫേസ്ബുക്കിലേയും ഇൻസ്റ്റഗ്രാമിലേയും ഉപയോക്താവിന്റെ വിവരങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന് എളുപ്പത്തിൽ മനസിലാക്കാനുള്ള മാറ്റങ്ങൾ പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അപ്‌ഡേറ്റഡ് വേർഷനിൽ ഉപയോക്താവിന്റെ ഡാറ്റ ശേഖരിക്കാനോ ഉപയോഗിക്കാനോ പങ്കിടാനോ വലിയ നിയന്ത്രണമൊന്നും മെറ്റയ്‌ക്ക് ഉണ്ടാകുന്നില്ല. എന്നാൽ ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നത് നിയന്ത്രിക്കാൻ കഴിയുന്ന രീതിയിൽ രണ്ട് മാറ്റങ്ങൾ മെറ്റ വരുത്തുന്നുണ്ട്.
പുതിയ ക്രമീകരണം ആളുകൾക്ക് ഡിഫോൾട്ടായി അവരുടെ പോസ്റ്റുകൾ ആർക്കൊക്കെ കാണാനാകുമെന്നതിൽ കൂടുതൽ നിയന്ത്രണം നൽകും.ഒപ്പം ഉപയോക്താക്കൾക്ക് കാണാനാകുന്ന പരസ്യങ്ങളുടെ നിലവിലുള്ള നിയന്ത്രണങ്ങൾ ഒരൊറ്റ ഇന്റർഫേസിലേക്ക് ഏകീകരിച്ചിരിക്കുന്നു.
കമ്പനി ഏതെങ്കിലും അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്ന സന്ദർഭത്തിൽ ആ അക്കൗണ്ടിന് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും മെറ്റനൽകും. കൂടാതെ വിവരങ്ങൾ പങ്കിടുകയും, അത് സ്വീകരിക്കുകയും ചെയ്യുന്ന മൂന്നാം കക്ഷികളെക്കുറിച്ചും ഒരോ പ്ലാറ്റ്‌ഫോമിലും ഡാറ്റ എങ്ങനെ പങ്കിടുന്നു എന്നതിനെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ നൽകുമെന്നുമാണ് വിവരം.
അതേസമയം മെറ്റ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് തുടരാൻ പുതിയ അപ്‌ഡേറ്റ് സ്വീകരിക്കുന്നത് നിർബന്ധമാക്കിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.
Comments